തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 1.45 കിലോഗ്രാം സ്വർണം കസ്റ്റംസ് പിടിച്ചു. ദുബൈയിൽ നിന്നെത്തിയ മൂന്ന് പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്. പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്താൻ ശ്രമിച്ചത്. ഇന്ത്യയിലെ ആദ്യ നയതനന്ത്ര സ്വർണക്കടത്ത് നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് അതേ വിമാനത്താവളത്തിൽ നിന്ന് തന്നെ വീണ്ടും സ്വർണം പിടിച്ചെടുക്കുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ നയതന്ത്ര ബാഗ് വഴിയുള്ള സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകും. പ്രതികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതിന് പിന്നാലെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് നീക്കം. നിലവിൽ സ്വപ്‌ന സുരേഷ് തൃശൂരിലെ കൊവിഡ് കെയർ സെന്ററിലാണ് ഉള്ളത്. സ്വപ്‌നയോടൊപ്പം മൂന്ന് റിമാൻഡ് പ്രതികളും നിരീക്ഷണത്തിലാണ്.