ശക്തമായ കാറ്റിൽ റെഹ്‌മാനി നഗറിന്റെ യഥാർത്ഥ പേര് തെളിഞ്ഞു
ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ, റെഹ്‌മാനി നഗറിലുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. റഹ്‌മാനി നഗർ എന്ന ബോർഡിന്റെ ഒരു ഭാഗം ശക്തമായ കാറ്റിൽ ഇളകി മാറിയിരുന്നു. ഇതോടെ സീത റോഡ് എന്ന യഥാർത്ഥ പേര് തെളിഞ്ഞതിന്റെ ചിത്രങ്ങളാണ് വലിയ രീതിയിൽ പ്രചരിക്കുന്നത്.
ഇന്ത്യ-പാകിസ്താൻ വിഭജനത്തിന് മുൻപ് സീത റോഡ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തെ വിഭജനത്തിന് ശേഷം റെഹ്‌മാനി നഗർ എന്നാക്കി മാറ്റുകയായിരുന്നു. ശക്തമായ കാറ്റിൽ ഇരുമ്പ് ഷീറ്റ് ഇളകി മാറിയപ്പോഴാണ് സ്ഥലത്തിന്റെ യഥാർത്ഥ പേര് വ്യക്തമായത്. കല്ലുകൊണ്ടുള്ള ഫലകത്തിലാണ് സീത റോഡ് എന്ന് എഴുതിയിരുന്നത്. ഇതിന് മുകളിൽ ഇരുമ്പ് ഷീറ്റ് സ്ഥാപിച്ച ശേഷം അതിൽ ഉറുദു ഭാഷയിലാണ് റെഹ്‌മാനി നഗർ എന്ന് എഴുതിയത്.
ഇത് ആദ്യമായല്ല പാകിസ്താനിലെ സ്ഥലപ്പേരുകൾ മാറ്റിയ സംഭവം പുറത്തുവരുന്നത്. നിരവധി റോഡുകളുടെയും പട്ടണങ്ങളുടെയും സാംസ്‌കാരിക കേന്ദ്രങ്ങളുടെയും പേരുകൾ വിഭജനത്തിന് പിന്നാലെ മാറ്റപ്പെട്ടിരുന്നു. ഹിന്ദുക്കളുടെയും സിഖുകാരുടെയും പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശങ്ങളുടെ പേരുകളാണ് വ്യാപകമായി പുനർനാമകരണം ചെയ്തത്. കറാച്ചിയിലെ റാം ബാഗ് ഇന്ന് അറം ബാഗ് എന്നാണ് അറിയപ്പെടുന്നത്. ലാഹോറിലെ കൃഷ്ണ നഗർ ഇസ്ലാംപുരയെന്നും കസൂരിലെ വൻ രാധ റാം ഹബീബാബാദ് എന്നുമാണ് ഇപ്പോൾ അറിയപ്പെടുന്നത്.