ദേവിപ്രസാദ്
കാഞ്ഞങ്ങാട്: ക്ഷീരകർഷകർക്കും കന്നുകാലിവളർത്തുന്നവർക്കും ഭീഷണിയായി ആനത്തൊട്ടാവാടി. നീലേശ്വരം പുതുക്കൈയിൽ ഒന്പതുമാസം ഗർഭിണിയായ കാസർഗോഡ് കുള്ളൻപശു ഇത് തിന്നതിനെത്തുടർന്ന് ചത്തു. രണ്ടുമാസം ഗർഭിണിയായ മറ്റൊരു പശു അവശനിലയിലാണ്. ചെറുവത്തൂർ ഭാഗത്ത് രണ്ടു പശുക്കളും ഒരു പോത്തും ഇത് തിന്നു ചത്തതായി റിപ്പോർട്ടുണ്ട്.
തൊട്ടാവാടിയുടെ കുടുംബത്തിൽ പെട്ടതും വിഷമുള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ് ആനത്തൊട്ടാവാടി. നിലപ്പുല്ല്, പാണ്ടി തൊട്ടാവാടി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതു രണ്ട് മീറ്റർ വരെ പൊക്കത്തിൽ വളരും. കന്നുകാലികൾ ഇതുകഴിച്ചാൽ കഴിച്ചാൽ മാരകമായ വിഷബാധയുണ്ടാക്കുന്നു. ആനത്തൊട്ടാവാടിയുടെ ഇളം ചെടികളിൽ കൂടുതലായി കണ്ടുവരുന്ന മൈമോസിൽ എന്ന വിഷാംശമാണ് വിഷബാധകൾക്ക് കാരണം. ശരീരത്തിൽ നീർക്കെട്ട്, ശ്വാസതടസം, വിറയൽ, തീറ്റ തിന്നാതിരിക്കൽ, നടക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് രോഗലക്ഷണങ്ങൾ.
ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാൽ വേദന അസഹ്യമാണ്. മുള്ളുകളേറ്റാലുള്ള വേദന ആനയ്ക്കുപോലും വേദന ഉളവാക്കുന്നതിൽനാലാണ് ഇതിന് ആനത്തൊട്ടാവാടി എന്നപേരു വന്നതെന്നു പറയപ്പെടുന്നു. മറ്റുചെടികൾക്കു വളരാൻ പറ്റാത്ത വിധം തായ്ത്തടിയിൽ പറ്റിച്ചേർന്നാണ് ഈ പാഴ്ചെടിയുടെ വളർച്ച.
നാഷണൽ പാർക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളർന്നു പരക്കുന്ന സസ്യം പ്രാദേശിക സസ്യയിനങ്ങൾക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കന്നുകാലികളെ മേയാൻ വിടുന്നവർ ജാഗ്രത പുലർത്തണമെന്നും ഈ ചെടി കണ്ടാൽ വേരോടെ പിഴുതെറിയണമെന്നും സസ്യശാസ്ത്ര ഗവേഷക ഡോ. എം. മിനി പറഞ്ഞു.