വി.എം.സുരേഷ് കുമാർ
വടകര : ചോറോട് സ്വദേശിയായ കോവിഡ് പോസിറ്റീവായ വ്യക്തി സന്ദര്‍ശനം നടത്തിയതിന്റെ പേരില്‍ പയ്യോളി ബീവറേജ് ഔട്ട്ലെറ്റ് അടക്കാന്‍ ഉത്തരവ്. പയ്യോളി നഗരസഭാ സെക്രട്ടറിയാണ് ഷോപ്പ് അടക്കാന്‍ ഉത്തരവ് നല്‍കിയത്. വടകര ആര്‍ഡിഒയുടെ നിര്‍ദ്ദേശ പ്രകാരമാണ് സെക്രട്ടറി ഉത്തരവിറക്കിയത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ 10:30 നും 11:30 നും ഇടയിലാണ് ചോറോട് സ്വദേശി ഷോപ്പില്‍ എത്തിയത്.
നേരത്തെ പരിശോധനക്കായി സ്രവം നല്‍കിയ ഇയാളുടെ ഫലം ഇന്നലെയാണ് വന്നത്. ഇവിടെ നിന്ന്‍ വാങ്ങിയ മദ്യം ഇയാള്‍ വീട്ടിന് സമീപത്തുള്ള ചിലര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ഇന്നലെ തന്നെ നഗരസഭാ അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നതായി ചെയര്‍പേഴ്സണ്‍ വി.ടി. ഉഷ പറഞ്ഞു. തീരുമാനം തിങ്കളാഴ്ച രാവിലെ ഉണ്ടാകുമെന്ന് നേരത്തെ മറുപടി ലഭിച്ചതായും നഗരസഭ ആരോഗ്യവിഭാഗം വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പയ്യോളി ബീവറേജ് ഔട്ട്ലെറ്റ് അടച്ചിടാനാണ് ഉത്തരവില്‍ പറയുന്നത്.
അതിനിടെ ഇന്ന്‍ രാവിലെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ബീവറേജ് ഷോപ്പ് അടക്കണമെന്ന് ആവശ്യപ്പെട്ട് രാവിലെ പ്രതിഷേധമുയര്‍ത്തി. യൂത്ത് കോണ്ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.കെ. ശീതള്‍ രാജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.