KeralaLatestThiruvananthapuram

പാളയം – ചാല കമ്പോളങ്ങൾ തുടർച്ചയായി നിശ്ചലമാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരവുമായി വ്യാപാരികൾ

“Manju”

കൃഷ്ണകുമാർ. സി

പാളയം – ചാല കമ്പോളങ്ങൾ തുടർച്ചയായി നിശ്ചലമാക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരത്തിനൊരുങ്ങാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർബന്ധിതരാവുമെന്ന് ജില്ലാ പ്രസിഡന്റ് ശ്രീ. കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി ശ്രീ എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ ശ്രീ. നെട്ടയം മധു, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ആര്യശാല സുരേഷ്, സംസ്ഥാന കൗൺസിൽ അംഗം ശ്രീ. പാളയം പത്മകുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. കോവിഡ് ലോക്ഡൗൺ തുടങ്ങിയ മാർച്ച് 25 മുതൽ ഇന്ന് (ആഗസ്റ്റ് 1) വരെ 130 ദിവസങ്ങളിൽ ആകെ 25 ദിവസം പോലും തുറന്നു പ്രവർത്തിക്കുവാൻ പ്രസ്തുത കമ്പോളങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. വാർഷിക കണക്കെടുത്താൽ ഒരു വർഷത്തിലെ മൂന്നിലൊന്ന് പ്രവർത്തി ദിവസം ഈ സാമ്പത്തിക വർഷം ആദ്യ പകുതിയാകും മുൻപു തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയുമെത്രനാൾ ഈ കമ്പോളങ്ങളിലെ വ്യാപാരികളും തൊഴിലാളികളും ഈ അവസ്ഥയിൽ മുന്നോട്ടു പോകേണ്ടിവരും എന്ന മറുപടി പറയാൻ അധികാരികൾ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
ഇതു പോലെ പൂട്ടിയിടേണ്ടി വരുന്ന കമ്പോളങ്ങൾ ലോകത്ത് തന്നെ വേറെയുണ്ടാകില്ല. ഈ നീതി നിഷേധം ഇനിയും സഹിക്കാൻ കഴിയില്ല. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പ്രസ്തുത കമ്പോളങ്ങൾ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്നും അല്ലാത്ത പക്ഷം വ്യാപാരികളുടെ പ്രത്യക്ഷ സമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു. പ്രസ്തുത പ്രദേശത്ത് നിന്നും തെരഞ്ഞെടുക്കപ്പെട്ട നഗരസഭാ – നിയമസഭാ – പാർലമെന്റ് സാമാജികർ വ്യാപാരികളുടെ പ്രശ്നങ്ങൾ കണ്ടില്ലായെന്നു നടിക്കുന്നതും പ്രതിഷേധാർഹമാണ്. വരും തിരഞ്ഞെടുപ്പുകളിലും വ്യാപാരികളുടെ പ്രതിഷേധം ജനാധിപത്യ രീതിയിൽ ക്രിയാത്മകമായി തന്നെ രേഖപ്പെടുത്തുമെന്നും നേതാക്കൾ മുന്നറിയിപ്പു നൽകി.
പച്ചക്കറി -അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രത്യേക സമയവും മറ്റു കടകൾക്ക് പ്രത്യേക സമയവും അനുവദിച്ചു തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടിരുന്നത് പോലും ചെവികൊളളാതെ പോലീസ് ഉൾപ്പെടെ ഉള്ള അധികാരികൾ ക്രൂരമായ വിരട്ടൽ സ്വരത്തിൽ പത്രമാദ്ധ്യമങ്ങളിലൂടെ അഭിസംബോധന ചെയ്യുന്നതും ശക്തമായ പ്രതിഷേധം വ്യാപാരികൾക്കു വേണ്ടി രേഖപ്പെടുത്തുന്നു. കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് നിലവിൽ എടുക്കുന്ന മാനദണ്ഡങ്ങൾ അറിയാൻ താല്പര്യമുണ്ട്. വാർഡ് തല കണ്ടെയ്ന്മെന്റ് സോൺ പ്രഖ്യാപിക്കുക വഴി വാർഡ് അതിർത്തികളുടെ നിരത്തുകളിൽ ഒരു വശം തുറന്നു പ്രവർത്തിക്കുകയും മറുവശം അടഞ്ഞു കിടക്കുകയും ചെയ്യുന്നതിൽ നിന്നും അധികാരികൾ എന്താണ് ഉദ്ദേശിക്കുന്നത്. കോവിഡ് റോഡ് മുറിച്ച് കടന്ന് വരില്ലേ? ചുറ്റാകെ കണ്ടെയ്ന്മെന്റ് സോണുകൾ നടുക്ക് ഫ്രീ സോണുകളും എന്ന നിലയിലും നഗരത്തിലെ ചില വാർഡുകൾ തരം തിരിച്ചതും എന്തടിസ്ഥാനത്തിലാണെന്ന് ബന്ധപ്പെട്ടവർ വിശദീകരിക്കണം. വാർഡ് തിരിച്ചാണോ കോവിഡ് വ്യാപനം ഉണ്ടാകുന്നതെന്നും ന്യായമായും സംശയിക്കേണ്ടി വരും. ചില സ്വാർത്ഥ താൽപ്പര്യങ്ങൾ ഇതിന് കാരണമാകുന്നുവെന്ന് സംശയിക്കുന്നു. കണ്ടെയ്ന്മെന്റ് സോണുകൾ നിശ്ചയിക്കുന്നതിന് പ്രദേശത്തെ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി വിദഗ്ധ സമിതി ഉണ്ടാക്കണം എന്നും നേതാക്കൾ ആവശ്യപ്പെട്ടു

Related Articles

Back to top button