ബിന്ദുലാൽ തൃശ്ശൂർ
വസ്‌ത്രകയറ്റുമതി ഇരട്ടിയായി വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മന്ത്രി ശ്രീ നിതിൻ ഗഡ്കരി അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിനോട് (എഇപിസി) ആവശ്യപ്പെട്ടു. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ആഗോള വിപണിയിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിനുമുള്ള സാങ്കേതിക നവീകരണത്തിനും ഗവേഷണത്തിനും അദ്ദേഹം ആഹ്വാനം ചെയ്‌തു. വെർച്വൽ ശിൽപശാല ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎസ്‌എംഇ മേഖലയുടെ പണലഭ്യത , സമ്മർദ്ദം നിയന്ത്രിക്കൽ എന്നിവയ്ക്കായി അടുത്തിടെ പ്രഖ്യാപിച്ച പാക്കേജിലൂടെ കേന്ദ്രസർക്കാർ പിന്തുണ നൽകുന്നുണ്ടെന്ന് ശ്രീ ഗഡ്കരി പറഞ്ഞു.
ഉൽപ്പന്നങ്ങളുടെ ലാബ് ടെസ്റ്റിംഗ് ക്യാമ്പിന്റെ ആവശ്യകതയെക്കുറിച്ച് സൂചിപ്പിച്ച ശ്രീ ഗഡ്കരി രൂപകൽപ്പനക്കായി ഒരു കേന്ദ്രം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
തുണി വ്യവസായത്തിൽ മുള പോലുള്ള വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച് ഗവേഷണം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗ്രാമീണ, ഗോത്ര, പിന്നോക്ക മേഖലകളിൽ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വലിയ തൊഴിൽ സാധ്യത, പ്രധാന പങ്കാളിത്തം എന്നിവ പരാമർശിച്ച ശ്രീ ഗഡ്കരി വസ്ത്ര –- തുണി വ്യവസായങ്ങളോട് ഈ മേഖലകളിൽ ക്ലസ്റ്ററുകൾ സ്ഥാപിക്കാനും അവരുടെ ക്ഷേമത്തിനും തൊഴിലവസരങ്ങൾക്കും വലിയ സംഭാവന നൽകാനും ആവശ്യപ്പെട്ടു. ശിൽപ്പശാലയിൽ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭ വസ്ത്ര വ്യവസായ പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു.