സിന്ധുമോള്‍ ആര്‍
ഭുവനേശ്വര്‍: മയൂര്‍ഭഞ്ചില്‍ ആംബുലന്‍സ് സ്റ്റാഫിന്റെ അനാസ്ഥയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞ് മരിച്ചതായി പരാതി. ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉച്ചഭക്ഷണം കഴിക്കാന്‍ വാഹനം നിര്‍ത്തുകയും ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരിക്കുകയും ചെയ്തതാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്ന് കുഞ്ഞിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു.
വയറിളക്കം ബാധിച്ചതിനെത്തുടര്‍ന്ന് അംബജോഡ ഗ്രാമത്തില്‍ നിന്നുള്ള നിരഞ്ജന്‍ ബെഹെറയും ഭാര്യ ഗീതയും ഒരു വയസുള്ള മകനെ ഞായറാഴ്ച ബാരിപാഡ പട്ടണത്തിലെ പിആര്‍എം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്ഥിതി വഷളായതോടെ ആശുപത്രി അധികൃതര്‍ തിങ്കളാഴ്ച കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളജിലേക്ക് മാറ്റണമെന്ന് അറിയിച്ചു. തുടര്‍ന്ന്, ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഡ്രൈവര്‍ അടക്കം ആബുലന്‍സിലുണ്ടായിരുന്ന മൂന്നു പേരും ഇറങ്ങി റോഡരികിലെ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ പോയി. രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് ഇവര്‍ മടങ്ങിയത്. കുഞ്ഞിന്റെ അവസ്ഥയെക്കുറിച്ച് അറിയിച്ചിട്ടും അവര്‍ അവഗണിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു.
അതേസമയം, ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് പാതി വഴിയിലുള്ള കൃഷ്ണചന്ദ്രപുര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചു. അവിടെ എത്തുമ്പോഴേക്കും കുഞ്ഞു മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഗ്രാമവാസികള്‍ ആംബുലന്‍സ് ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍, മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ ആംബുലസ് ജീവനക്കാരായ മൂന്നു പേര്‍ക്കെതിരെ ബെത്‌നോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് ആംബുലന്‍സ് പിടിച്ചെടുത്തിട്ടുണ്ട്.