അനൂപ്
മാവേലിക്കര- തട്ടാരമ്പലം വി.എസ്.എം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ വ്യാപകമായ വ്യാജപ്രചരണം നടത്തുകയാണെന്ന് മാനേജ്‌മെന്റ് ആരോപിച്ചു. കോവിഡ് സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട ഡോക്ടർ അടക്കമുള്ള 42 ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവർ സർക്കാർ സംവിധാനത്തിലുള്ള ചികിത്സയിലാണ്. മറ്റുള്ളവർക്ക് മൂന്ന് തവണ പരിശോധന നടത്തിയപ്പോഴും കോവിഡ് നെഗറ്റീവ് ആണെന്ന് സ്ഥിതീകരിച്ചിട്ടുണ്ട്.
ജില്ലാ ആശുപത്രി സൂപ്രണ്ട് നിർദ്ദേശിച്ച മെഡിക്കൽ ഒബ്‌സെർവറുടെ സാന്നിധ്യത്തിൽ ആശുപത്രിയിലെ ഡോക്ടർമാർ അടക്കമുള്ള 340 ജീവനക്കാരുടേയും സ്രവ പരിശോധന നടത്തി ആർക്കും രോഗമില്ലെന്ന് കണ്ടെത്തിയതാണ്. തുടർന്ന് അണുവിമുക്തമാക്കിയശേഷമാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. എന്നാൽ നവമാധ്യമങ്ങളിൽ ആശുപത്രിക്കും ജീവനക്കാർക്കും എതിരെ വ്യാജ പ്രചരണം നടത്തുകയാണ്. ഇതിനെതിരെ പരാതി നൽകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ആശുപത്രിയിലെ എല്ലാ വിഭാഗങ്ങളും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്നും അഡ്മിനിസ്ട്രേറ്റേർ അറിയിച്ചു.