മക്കൾ കുറ്റക്കാരായാൽ നിങ്ങൾ സംരക്ഷിക്കുമോ?” പ്രതിരോധം തീർത്ത് കോടിയേരി.
ഷൈലേഷ്കുമാർ.കൻമനം
തിരുവനന്തപുരം: ‘ ആരോപണ വിധേയനായ ബിനീഷ് കോടിയേരിയെ സംരക്ഷിക്കുകയോണോ ‘ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘ ‘നിങ്ങളൊരു രക്ഷിതാവാണെങ്കിൽ നിങ്ങളുടെ മക്കൾ കുറ്റക്കാരെങ്കിൽ സംരക്ഷിക്കുമോ? എന്ന മറുചോദ്യവുമായി പ്രതിരോധം തീർത്ത് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മയക്കുമരുന്നു കേസിൽ ആരോപണ വിധേയനായ മകൻ ബിനീഷ് കോടിയേരിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവേയായിരുന്നു കോടിയേരി തന്റെ ആത്മഗതം വെളിപ്പെടുത്തിയത്. ബിനീഷ് കോടിയേരി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണമെന്നും, തൂക്കിക്കൊല്ലേണ്ട കുറ്റമാണെങ്കിൽ അങ്ങിനെ തന്നെ സംഭവിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കഥകളുണ്ടാക്കി പുകമറ സൃഷ്ടിച്ച് തന്നെ മാനസികമായി തളർത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാൽ ഇതു കൊണ്ടെന്നും തന്നെ തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
എന്നാൽ മയക്കുമരുന്നു കേസിലെ പ്രതികളുമായി സി പി എം സംസ്ഥാന സെക്രട്ടറിയുടെ മകനുള്ള പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതികൾക്ക് ബിനീഷ് കോടിയേരിയുമായുള്ള ബന്ധവും, പണമിടപാടുകളും ഞെട്ടിക്കുന്നതാണെന്നും, ഗൗരവമായ ഈ കേസ് മുഖ്യമന്ത്രി നിസ്സാരവൽക്കരിച്ച് കണ്ടത് ഒട്ടും ശരിയായില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേ സമയം സ്വർണ്ണക്കടത്ത് – മയക്കുമരുന്ന് കേസിലെ പ്രധാന പ്രതികളായ കെ ടി റമീസും, അനൂപ് മുഹമ്മദും തമ്മിലുള്ള ബന്ധങ്ങൾ ചോദ്യം ചെയ്യാൻ കസ്റ്റംസ് സംഘം കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതിയിൽ അപേക്ഷ നൽകി.