KannurKerala

ഇന്ത്യയുടെ വിവിഐപി വിമാനം കണ്ണൂരിലെത്തി

“Manju”

കണ്ണൂർ: രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിക്കുന്ന എയർ ഇന്ത്യ വൺ വിമാനം കണ്ണൂരിലെത്തി. അമേരിക്കയിൽ നിന്നു വാങ്ങിയ പ്രത്യേക വിമാനമാണ് എയർ ഇന്ത്യ വൺ എന്ന ഇന്ത്യയുടെ വിവിഐപി വിമാനം. മിസൈൽ ആക്രമണങ്ങളെ പോലും പ്രതിരോധിക്കാൻ ശേഷിയുള്ള വിമാനം പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

ഡൽഹിയിൽ നിന്നെത്തിയ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്തു 15 മിനിറ്റിനു ശേഷം ഡൽഹിയിലേക്കു തന്നെ തിരികെപ്പോയി. പൈലറ്റുമാർ ഉൾപ്പെടെ 9 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൊറോണ സാഹചര്യത്തിൽ തിരക്കൊഴിഞ്ഞതോടെ രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ വിമാനത്താവളങ്ങളിലും എയർ ഇന്ത്യ വൺ പരീക്ഷണാർഥം ഇറക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കണ്ണൂരിലുമെത്തിയത്.

എയർ ഇന്ത്യ എൻജിനീയറിംഗ് സർവീസസ് ലിമിറ്റഡാണ് വിമാനത്തിന്റെ പരിപാലന ചുമതല നിർവഹിക്കുന്നത്. നിലവിൽ ‘എയർ ഇന്ത്യ വൺ’ എന്നറിയപ്പെടുന്ന ബി 747 വിമാനങ്ങളിലാണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർ സഞ്ചരിക്കുന്നത്. എയർ ഇന്ത്യ പൈലറ്റുമാരാണ് ഈ വിമാനങ്ങൾ പറത്തുന്നത്. പ്രമുഖ നേതാക്കൾക്കു വേണ്ടി സർവീസ് നടത്താതിരിക്കുമ്പോൾ വാണിജ്യ സർവീസുകൾക്കും ഈ വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്.

ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ്, സെൽഫ് പ്രൊട്ടക്ഷൻ സ്യൂട്ട്സ്, മിസൈൽ പ്രതിരോധ സംവിധാനമാണ് ‘എയർ ഇന്ത്യ വൺ’ വിമാനത്തിലുള്ളത്. 1434 കോടി (19 കോടി ഡോളർ) രൂപയ്ക്കാണ് യു.എസിൽ നിന്ന് ഈ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത്. ലാർജ് എയർക്രാഫ്റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ് വിമാനത്തെ ഇൻഫ്രാറെഡ് പോർട്ടബിൾ മിസൈലുകളിൽ നിന്നു സംരക്ഷിക്കും. ഇൻഫ്രാറെഡ് സെൻസറുകളാണു മിസൈലിന്റെ ദിശ മനസിലാക്കുക. റഡാറുകൾ സ്തംഭിപ്പിക്കുന്ന ജാമറുകളും വിമാനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.

വിമാനത്തിനുളളിൽ നിന്ന് തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാവുന്ന വിപുലമായ വാർത്താവിനിമയ സംവിധാനം, ശസ്ത്രക്രിയ ഉൾപ്പടെയുള്ള ചികിത്സ സൗകര്യങ്ങൾ, ആകാശത്തു വച്ചുതന്നെ ഇന്ധനം നിറയ്ക്കാനുളള സൗകര്യങ്ങൾ, ആണവ സ്ഫോടനത്തിന്റെ ആഘാതത്തിൽ പോലും ക്ഷതമേൽക്കില്ല തുടങ്ങി അമ്പരപ്പിക്കുന്ന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളുമാണ് ഈ വിമാനത്തിലുളളത്.

Related Articles

Back to top button