IndiaLatest

റെയില്‍വേയ്ക്ക് ഇതുവരെ നഷ്ടമായത് 1952 ജീവനക്കാരെ

“Manju”

ഡല്‍ഹി ; കോവിഡ് ബാധിച്ച്‌ കഴിഞ്ഞ വര്‍ഷം മുതല്‍ ഇതുവരെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1,952 ജീവനക്കാരെ നഷ്ടമായി. സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് പോലുള്ള മുന്‍നിര ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടും. ദിവസേന ആയിരത്തോളം റെയില്‍വേ ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

നിലവില്‍ 4,000 കിടക്കകളാണ് കോവിഡ് ബാധിച്ച റെയില്‍വേ ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി നല്‍കിയിട്ടുള്ളത്. ഇവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കുന്നുവെന്ന് കാണാനാണ് ഞങ്ങളുടെ ശ്രമം. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ ഇന്നലെ വരെ കോവിഡ് -19 മൂലം 1,952 റെയില്‍ ജീവനക്കാര്‍ മരിച്ചുവെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ പറഞ്ഞു.

റെയില്‍വേ മറ്റേതൊരു സംസ്ഥാനത്തു നിന്നും പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമല്ല, ഞങ്ങളുടെ ഇടയിലും കോവിഡ് കേസുകളും വര്‍ധിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ചരക്കുകള്‍ കൊണ്ടു പോവുകയും ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കണം. പ്രതിദിനം ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഞങ്ങള്‍ കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു, റെയില്‍വേ ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ചു. ജീവനക്കാരെ നന്നായി പരിപാലിക്കുകയും ചെയ്യുന്നുവെന്ന്’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ 113 സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് ആണ് കോവിഡ് മഹാമാരിയെ തുടര്‍ന്ന് മരിച്ചത്, അവരില്‍ ഭൂരിഭാഗവും ഈ വര്‍ഷത്തെ രണ്ടാം തരംഗത്തില്‍ മരിച്ചവരാണെന്ന് ഓള്‍ ഇന്ത്യന്‍ സ്റ്റേഷന്‍ മാസ്റ്റേഴ്‌സ് അസോസിയേഷന്‍ (ഐസ്മ) റിപ്പോര്‍ട്ട് ചെയ്യുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന് ഇതുവരെ 50 പേരെയാണ് നഷ്ടപ്പെട്ടത്. അതേസമയം ഓരോരുത്തര്‍ക്കും 50 ലക്ഷം രൂപ പ്രത്യേക ഇന്‍ഷുറന്‍സ് പരിരക്ഷ, ജീവനക്കാര്‍ക്ക് ഉടന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ള സൗകര്യം തുടങ്ങിയവ ആവശ്യപ്പെട്ട് അസോസിയേഷന്‍ റെയില്‍വേ ബോര്‍ഡിന് കത്തയച്ചിട്ടുണ്ട്.

പ്രതിസന്ധി ഘട്ടത്തില്‍ ജോലി ചെയ്യുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട റെയില്‍വേ ജീവനക്കാര്‍ക്കും മുന്‍നിര തൊഴിലാളികള്‍ക്കും തുല്യമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് കത്തെഴുതി. ജോലിക്കാര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കത്തില്‍ അവര്‍ പറയുന്നു.

Related Articles

Back to top button