ഒരാളില്‍ പ്രതികൂല ഫലം; ഓക്സ്ഫഡ് കോവിഡ് വാക്സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു
ലണ്ടൻ• ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ്19 പ്രതിരോധ വാക്‌സീന്‍ പരീക്ഷണം നിര്‍ത്തിവച്ചു. പരീക്ഷിച്ചവരില്‍ ഒരാളില്‍ പ്രതികൂല ഫലം കണ്ടതിനെ തുടന്നാണ് വാക്സീന്‍ പരീക്ഷണം നിര്‍ത്തിവച്ചത്. വാക്സീൻ കുത്തിവച്ച ഒരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിൽ പരീക്ഷണം നിർത്തിവയ്ക്കുന്നതായി ആസ്ട്ര സെനക പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും പരീക്ഷണം നടത്തിയിരുന്നു. കോവിഡ്19 പ്രതിരോധ വാക്‌സീന്‍ അവസാന ഘട്ട പരീക്ഷണത്തിലായിരുന്നു.
മരുന്നിന്റെ പാർശ്വ ഫലമാണിതെന്നാണ് കരുതുന്നത്. രോഗം ബാധിച്ചയാൾ പെട്ടെന്ന് സുഖം പ്രാപിക്കുമെന്നാണ് വിശ്വാസമെന്ന് ആസ്ട്ര സെനക പ്രതികരിച്ചു. 2021 ജനുവരിയോടെ വിപണിയിൽ എത്തുമെന്ന് കരുതിയിരുന്ന ഓക്‌സ്ഫഡ് വാക്സീൻ ഇതോടെ വൈകുമെന്ന് ഉറപ്പായി. ഇത് രണ്ടാം തവണയാണ് വാക്സീൻ പരീക്ഷണം നിർത്തി വയ്ക്കുന്നത്.
ജലദോഷ പനിയുണ്ടാക്കുന്ന അഡെനോവൈറസിന് ജനിതക പരിവര്‍ത്തനം വരുത്തിയാണ് ഓക്‌സ്ഫഡ് വാക്‌സീന്‍ വികസിപ്പിച്ചത്. മൃഗങ്ങളിലെ പരീക്ഷണം വിജയകരമായതിനു പിന്നാലെയാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചത്. ആദ്യ 2 ഘട്ടങ്ങൾ വിജയകരമായെന്നു വ്യക്തമാക്കി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. 1077 പേർക്കാണ് രണ്ടാം ഘട്ടത്തിൽ സാധ്യതാ വാക്സിൻ നൽകിയത്. ഇവരിൽ 90% പേരിലും വൈറസിനെതിരെ ആന്റിബോഡികളും ടി കോശങ്ങളും രൂപപ്പെട്ടിരുന്നു. ഗുരുതര പാർശ്വഫലങ്ങളുമില്ലായിരുന്നു. തുടർന്നാണ് അവസാന ഘട്ട പരീക്ഷണം നടത്തിയത്.