അന്തിക്കാട്• സർക്കാർ ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ കോട്ടയം പാലാ സ്വദേശി മണ്ണാർക്കാട്ട് വീട്ടിൽ ബിജോയ് ജോസഫിനെ (52) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലാ നഗരസഭയിൽ സീനിയർ ക്ലാർക്കാണ്.
പൊലീസ് പറയുന്നത്: 2008 മുതൽ 16 വരെ തൃശൂർ ജില്ലയിൽ ജോലിചെയ്തിരുന്ന ബിജോയ് വീട്ടമ്മയെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയതു വീട്ടിലറിഞ്ഞതു പ്രശ്നങ്ങളുണ്ടാക്കി. ബിജോയ് കൂടി തള്ളിപ്പറഞ്ഞതോടെ 2018ൽ വീട്ടമ്മ ജീവനൊടുക്കി. ഇതിനിടെ പ്രതി സ്വർണവും പണവും കൈക്കലാക്കിയിരുന്നു.
അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് തുടർന്നു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്ഐ കെ.എസ്.സുശാന്ത്, സിപിഒമാരായ ബൈജു മലയിൽ, സി.എസ്.അജിത്ത്, കെ.ബി.ഷറഫുദ്ദീൻ, ജെ.ശബരിനാഥ് എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.