തിരുവനന്തപുരം: കോവിഡ് 19 നെതിരായ പോരാട്ടത്തില്‍ എല്ലാ പൗരന്മാരും പൂര്‍ണഹൃദയത്തോടെ പങ്കാളികളാകണമെന്ന് തിരുവനന്തപുരം ജില്ല കളക്ടര്‍. അതിനുള്ള ഒരു മാര്‍ഗം, കുത്തിവെയ്പ്പ് എടുക്കാന്‍ യോഗ്യരായവര്‍ അവര്‍ക്ക് അനുവദിച്ച തീയതിയില്‍ അനുവദിച്ച സമയത്തു വന്ന് വാക്സിനേഷന്‍ സ്വീകരിക്കുക എന്നതാണെന്ന് കളക്ടര്‍ പറഞ്ഞു.
“നമുക്ക് സമയബന്ധിതമായി വാക്സിനുകള്‍ ലഭിക്കുന്നുണ്ട്, അതിനാല്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. കോവിന്‍ വെബ്സൈറ്റ് വഴി വാക്സിന്‍ അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ള എല്ലാവരും അവര്‍ക്ക് നിശ്ചയിക്കപ്പെട്ട തീയതിയിലും സമയത്തിലും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വരാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് മെഡിക്കല്‍ ഇതര ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഈ വാക്സിനേഷന്‍ ഡ്രൈവുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിങ്ങളുടെ സജീവ പിന്തുണയും സഹകരണവും ഉണ്ടെങ്കൊല്‍ മാത്രമേ ഇത് സാധ്യമാവൂ. നമുക്ക് ഒരുമിച്ച് ഈ പകര്‍ച്ചവ്യാധിയോട് പോരാടാം.”- കളക്ടർ ഫേസ്ബുക്കില്‍ കുറിച്ചു.