എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പുകൾ പുനരാരംഭിച്ചു
എസ്. സേതുനാഥ് മലയാലപ്പുഴ
തിരുവനന്തപുരം: എസ് എ ടി യിൽ പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രകൃയ പുനരാരംഭിച്ചു. ലോക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ ജനത്തിരക്ക് തിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രതിരോധ കുത്തിവയ്പ് നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചിരുന്നു.
എന്നാൽ നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ പ്രതിരോധ വാക്സിനുകൾ നൽകിത്തുടങ്ങി. കോവിഡ് ചട്ടങ്ങൾക്കനുസൃതമായി സാമൂഹിക അകലം പാലിച്ചാണ് കുത്തിവയ്പ് നൽകുന്നത്. ഒരു സമയം രണ്ടു പേർക്ക് വാക്സിൻ നൽകും. അമ്മയ്ക്കും കുഞ്ഞിനും മാത്രമേ അകത്തു പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. പ്രവേശിക്കുന്നതിനു മുമ്പ് കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്. മാസ്ക് ധരിച്ചിരിക്കണം.
കുത്തിവയ്പ് നൽകുന്ന ജൂനിയർ പബ്ളിക് ഹെൽത്ത് നേഴ്സുമാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം.
നിർബന്ധിത കുത്തിവയ്പുകൾക്കൊപ്പം ആശുപത്രിയിൽ നൽകി വന്നിരുന്ന മറ്റ് ഐച്ഛിക കുത്തിവയ്പുകളും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്. ബി സി ജി, ഒ പി വി, ഐ പി വി, റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി നിർബന്ധിത കുത്തിവയ്പുകൾക്കൊപ്പം ചിക്കൻപോക്സ് വാക്സിൻ ഉൾപ്പെടെയുള്ള ഐച്ഛിക വാക്സിനുകളും കൂടി ഒരുമിച്ച് എസ് എ ടി ആശുപത്രിയിൽ മാത്രമാണ് നൽകി വരുന്നത്.
ഐച്ഛിക വാക്സിനുകൾ എസ് എ ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നൽകുന്നത്. നിർബന്ധിത കുത്തിവയ്പുകൾ തീർത്തും സൗജന്യമാണ്. ഐച്ഛിക കുത്തിവയ്പുകൾക്ക് വില ഈടാക്കാറുണ്ട്. എം ആർ പിയേക്കാൾ കുറഞ്ഞ വിലയാണ് ഈടാക്കുന്നത്. ഒപി ദിവസങ്ങളിൽ രാവിലെ ഒൻപതു മുതൽ ഒരു മണി വരെയാണ് വാക്സിനുകൾ നൽകുന്നത്.