കോഴിക്കോട്: വിദ്യാർത്ഥികാലം മുതൽക്കുള്ള പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് സത്യൻ കടിയങ്ങാടിനെ കെ.പി.സി.സി സെക്രട്ടറിയായി നോമിനേറ്റ് ചെയ്യുന്നത്. പേരാമ്പ്ര കടിയങ്ങാട് സ്വദേശിയായ സത്യൻ കടിയങ്ങാട് കെ. എസ്.യുവിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. ദീർഘകാലം കെ.എസ്.യു സംസ്ഥാന ജന.സെക്രട്ടറിയായിരുന്നു. സഹഭാരവാഹികളിൽ പലരും വർഷങ്ങൾക്ക് മുൻപ് തന്നെ കെ.പി.സി.സി ഭാരവാഹിയായപ്പോൾ അന്നെല്ലാം അവഗണിക്കപ്പെട്ട സത്യന് വൈകിയെത്തിയ അംഗീകാരമാണിത്.
കെ.എസ്.യു നേതാവായിരിക്കുമ്പോൾ ഒട്ടേറെ തവണ പോലീസ് മർദനത്തിന് ഇരയായിട്ടുണ്ട്. നിലവിൽ ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, താലൂക്ക് സെക്രട്ടറി, ജില്ലാ ജന.സെക്രട്ടറി, പദവികൾ വഹിച്ചു. 1995 മുതൽ 2000 വരെ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഡി.സി.സി നിർവാഹക സമിതി അംഗം, ലോട്ടറി തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ്, മോട്ടോർ തൊഴിലാളി യൂണിയൻ പേരാമ്പ്ര ഏരിയാ പ്രസിഡന്റ്, ടെലഫോൺ ഉപദേശക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. രണ്ട് തവണ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചിട്ടുണ്ട്.
ഭാര്യ: ജയലക്ഷ്മി. മക്കൾ: ആദിത്യ കൃഷ്ണ ( വിദ്യാർത്ഥി, ഗുരുവായൂരപ്പൻ കോളജ്), അഹല്യ കൃഷ്ണ (സെന്റ് ഫ്രാൻസിസ് സ്കൂൾ പേരാമ്പ്ര).