IndiaLatest

കേരളത്തിലെ ആദ്യ മൊബെയിൽ ഫോൺ വിളിക്ക്‌ ഇന്ന് 24 വയസ്‌

“Manju”

ജ്ഞാനപീഠം, മലയാള സാഹിത്യം, മൊബൈൽ ഫോൺ. ആദ്യത്തെ രണ്ടും തമ്മിൽ ബന്ധമുണ്ടെങ്കിലും മൂന്നാമതു പറഞ്ഞ സംഗതിക്ക് അവയുമായുള്ള ബന്ധം എന്താണെന്നു പലർക്കും മനസിലായിട്ടുണ്ടാകില്ല. ഇപ്പോൾ എല്ലാവരുടെയും കൈകളിൽ സർവ വിജ്ഞാനശേഖരവുമായിരിക്കുന്ന സ്മാർട്ട്ഫോണും മലയാള സാഹിത്യവുമായുള്ള ബന്ധം വളരെ വലുതാണ്.

ജ്ഞാനപീഠ പുരസ്കാരം നേടിയ മൂന്നാമത്തെ മലയാളിയും ഒരേയൊരു ആലപ്പുഴക്കാരനുമാണു തകഴി ശിവശങ്കരപ്പിള്ള. മലയാള സാഹിത്യത്തിൽ കയർ, ഏണിപ്പടികൾ, രണ്ടിടങ്ങഴി തുടങ്ങിയ കുട്ടനാടിന്റെ മണമുള്ള കഥകൾ പറഞ്ഞ വിശ്വസാഹിത്യകാരൻ മരിക്കുമ്പോൾ, ഇന്ന് എല്ലാവരുടെയും കൈവശമുള്ള മൊബൈൽ ഫോണുകൾ കേരളത്തിൽ പ്രചാരത്തിലായിത്തുടങ്ങിയിരുന്നില്ല. പക്ഷേ, കേരളത്തിൽ ആദ്യമായി മൊബൈൽ ഫോൺ ഉപയോഗിച്ചു സംസാരിച്ചതാരെന്നു ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളൂ – തകഴി ശിവശങ്കരപ്പിള്ള.

1996 സെപ്റ്റംബർ 17 ന് ആണ് കേരളത്തിലേക്ക് ആദ്യ മൊബൈൽ കോൾ എത്തിയത്. കേരളത്തിലാദ്യമായി മൊബൈൽ സേവനം തുടങ്ങിയത് എസ്കോടെൽ ആണ്. എസ്കോടെലിന്റെ മൊബൈൽ സേവനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതു തകഴി ശിവശങ്കരപ്പിള്ളയാണ്. ദക്ഷിണമേഖലാ നാവികസേനാ മേധാവി വൈസ് അഡ്മിറൽ എ.ആർ. ടാൻഡനുമായി സംസാരിച്ചു കൊണ്ടായിരുന്നു തുടക്കം. തുടർന്ന്, കഥാകാരി മാധവിക്കുട്ടിയുമായും (കമലാ സുരയ്യ) ടാൻഡൻ മൊബൈലിൽ സംസാരിച്ചു.

ഇന്ത്യയിലെ എസ്കോർട്സ് ഗ്രൂപ്പിന്റെയും ഹോങ്കോങ്ങിലെ ഫസ്റ്റ് പസഫിക് കമ്പനി ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായിരുന്നു എസ്കോടെൽ. ആദ്യ മൂന്നാഴ്ചയിൽ ആയിരത്തോളം മൊബൈൽ ഫോണുകളാണു ബുക്ക് ചെയ്യപ്പെട്ടത്.

Related Articles

Back to top button