KeralaLatest

എന്റെ വീട്ടില്‍ എട്ട് വര്‍ഷമായി ഒരു അതിഥിയുണ്ട്; ഇന്നസെന്റ്

“Manju”

എന്റെ വീട്ടില്‍ 8 വര്‍ഷമായി ഒരു അതിഥിയുണ്ട്. എത്രയും ബഹുമാനപ്പെട്ട കാന്‍സര്‍. കുട്ടിക്കാലത്ത് ഒളിച്ചുകളിക്കുമ്ബോള്‍ പുതിയ പുതിയ സ്ഥലം നാം കണ്ടുപിടിക്കും. അതു പൊളിയുന്നതോടെ വേറെ സ്ഥലം കണ്ടെത്തും. ഡോക്ടര്‍മാര്‍ എന്റെ ദേഹത്തൊളിച്ച കാന്‍സറിനെ കണ്ടുപിടിക്കും;

കക്ഷി പുതിയ സ്ഥലം കണ്ടെത്തും. അവിടെനിന്ന് ഓടിക്കുന്നതോടെ മറ്റൊരു സ്ഥലം കണ്ടെത്തും. ഇപ്പോള്‍ മൂന്നാം തവണയും കക്ഷി വന്നു, ചികിത്സ തുടരുകയാണ്. ഡോ. ഗംഗാധരന്‍ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തില്‍ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ്.

രണ്ടു ദിവസം മുന്‍പു പുതിയ അതിഥി കൂടി വന്നു. അതു കോവിഡാണ്. കാന്‍സര്‍ കൂടെയുള്ളതുകൊണ്ടാകാം, പുതിയ അതിഥി വന്നതു ഭാര്യ ആലീസിനെ അന്വേഷിച്ചാണ്. കോവിഡ് കെട്ടിപ്പിടിച്ച ആലീസ് ആശുപത്രിയില്‍ കിടക്കുന്നു, ചിരിച്ച്‌ എല്ലാവരെയും ഫോണ്‍ ചെയ്യുന്നു. ആലീസിനോടു കളിച്ചു തോറ്റുപോയ ആളാണു കാന്‍സര്‍. അതുപോലെ ഇതും 10 ദിവസംകൊണ്ടു പോകും.

6 മാസത്തിനിടെ എനിക്കു വലിയ സങ്കടമുണ്ടായിട്ടുണ്ട്. സിനിമയില്ലാതെ വീട്ടിലിരിക്കുന്നതുകൊണ്ടോ പ്രസംഗിക്കാന്‍ മൈക്ക് കിട്ടാത്തതുകൊണ്ടോ അല്ല. പേരക്കുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടര്‍ നോക്കി പഠിക്കുമ്ബോള്‍ വരുന്ന സങ്കടമാണ്.

സ്കൂളില്‍ പോവുകയേ വേണ്ട. പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാന്‍ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്നു പുസ്തകം നോക്കി എഴുതാന്‍ പറ്റുമായിരുന്നെങ്കില്‍ ഞാന്‍ എംബിബിഎസ് വരെ പാസായേനെ.

വള്ളത്തോള്‍ നാരായണ മേനോന്‍ മരിച്ചത് എനിക്കോര്‍മയുണ്ട്. നാലാം ക്ലാസില്‍ പഠിക്കുന്ന കാലം. വീട്ടില്‍ കിടന്നുറങ്ങുമ്ബോള്‍ എന്നെ സ്കൂളിലേക്ക് അടിച്ചോടിച്ചു. സ്കൂള്‍ ഗേറ്റില്‍ എത്തിയപ്പോഴാണു കുട്ടികള്‍ പറയുന്നത് സ്കൂളില്ല, വള്ളത്തോള്‍ മരിച്ചുവെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. അവധിക്കു കാത്തുകിടന്ന കാലമായിരുന്നു അത്. വയസ്സായ നേതാക്കള്‍ ആശുപത്രിയിലായി എന്നു കേള്‍ക്കുമ്ബോള്‍ പതുക്കെ സന്തോഷം തുടങ്ങുകയായി. പഠനം വീട്ടിലായപ്പോള്‍ സത്യത്തില്‍ ഈ കുട്ടികളെ ഓര്‍ത്തു സങ്കടമുണ്ട്. കാരണം, ഇങ്ങനെ പോയാല്‍ അവര്‍ക്കു വയസ്സാകുമ്ബോള്‍ ഓര്‍മകളുണ്ടാകില്ല.

കോവിഡ് വന്ന ഒരാളുടെ വീടിനുനേരെ കല്ലെറിഞ്ഞുവെന്നൊരു വാര്‍ത്ത കേട്ടു. 6 മാസത്തിനിടെ എന്നെ ഏറെ വേദനിപ്പിച്ചത് അതാണ്. കോവിഡ് ബാധിതനെ കല്ലെറിയുകയും ഒഴിവാക്കുകയും ചെയ്യുമ്ബോള്‍ ഓര്‍ക്കുക, രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോള്‍ വേണമെങ്കിലും മുട്ടിയേക്കാം.

ആശുപത്രിക്കിടക്കയില്‍ ആയിരിക്കുമ്ബോള്‍, സുഖമല്ലേ എന്നൊരു ചോദ്യം കൊണ്ടുമാത്രം കിട്ടുന്ന സന്തോഷം എത്രയെന്ന് എനിക്കറിയാം. അതു മരുന്നുപോലെ ശക്തിയുള്ളതാണ്. ഇപ്പോള്‍ ആശുപത്രിയിലുള്ള എല്ലാവരോടും എനിക്കു ചോദിക്കാനുള്ളത് അതാണ് – ‘സുഖമല്ലേ.’ നമുക്കു വീണ്ടും കാണാം. മനസ്സില്‍ പണ്ടു പറഞ്ഞതു മാത്രം ഓര്‍ത്താല്‍ മതി. ‘ഇതല്ല, ഇതിനപ്പുറവും ചാടിക്കടന്നവനാണീ…’ നമുക്ക് ഒരുമിച്ചു ചാടിക്കടക്കാം. ഞാന്‍ പലതവണ ചാടിയതാണ്!

Related Articles

Back to top button