മുംബൈ • നടൻ സുശാന്ത് സിങ് രാജ്പുത് മരണപ്പെട്ടതുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസിൽ നടി ദീപിക പദുകോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂറോളമാണ് നടിയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യം ചെയ്തത്. ദീപികയ്ക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും വീണ്ടും വിളിപ്പിക്കുമെന്നും ആണ് റിപ്പോർട്ടുകൾ.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുന്‍പായി ദീപികയും പിന്നാലെ മാനേജർ കരിഷ്മ പ്രകാശും സൗത്ത് മുംബൈയിലെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി. വെള്ളിയാഴ്ച നാലു മണിക്കൂർ കരിഷ്മയെ ചോദ്യം ചെയ്തിരുന്നു. മാരിജുവാന എത്തിച്ചെന്ന വാട്സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് നടി രാകുൽ പ്രീത് സിങ്ങിനെയും കരിഷ്മയേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.
കരിഷ്മയുടെ മൊഴികളുമായി ചേര്‍ത്ത് ദീപികയുടെ ഉത്തരങ്ങള്‍ പരിശോധിച്ചു. മൊഴിയെടുപ്പ് പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്തുക്കള്‍ കൂടിയായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും നടനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ശ്രദ്ധയും സാറയും സുശാന്തിന്റെ നായികമാരായും അഭിനയിച്ചിട്ടുള്ളവരാണ്.
ജൂൺ 14ന് സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തി മൂന്നു മാസങ്ങൾക്കുശേഷം സുഹൃത്തും കാമുകിയുമായ നടി റിയ ചക്രവർത്തിയെ ചോദ്യം ചെയ്തിരുന്നു. ഇതിൽനിന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും ഡീലർമാരെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിക്കുന്നത്. തുടർന്നാണ് നർകോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ഇടപെടുന്നതും അന്വേഷണം വിപുലപ്പെടുത്തിയതും.