IndiaLatest

ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല, ആരോപണം വ്യാജം; വിശദീകരിച്ച് കരൺ ജോഹർ

“Manju”

മുംബൈ • തന്റെ വീട്ടിൽ നടത്തിയ പാർട്ടിയിൽ ലഹരിവസ്തുക്കൾ ഉപയോഗിച്ചെന്ന ആരോപണം വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് ബോളിവുഡ് സംവിധായകനും നിർമാതാവുമായ കരൺ ജോഹർ. സമൂഹമാധ്യമത്തിൽ നൽകിയ ദീർഘമായ കുറിപ്പിലാണ് കരണ്‍ ജോഹറിന്റെ പ്രസ്താവന.

താൻ ലഹരിമരുന്ന് ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ വസതിയിൽ നടന്ന ഒരു താര – പാർട്ടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചതിനു പിന്നാലെയാണ് വിശദീകരണം.

കരൺ ജോഹർ തന്നെ സമൂഹമാധ്യമത്തിൽ കഴിഞ്ഞ വർഷം പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ വീണ്ടും പ്രചരിച്ചത്. താരങ്ങളായ ഷാഹിദ് കപൂർ, ദീപിക പദുക്കോൺ, രൺബീർ കപൂർ, വരുൺ ധവാൻ, അർജുൻ കപൂർ, മലൈക അറോറ, വിക്കി കൗശാൽ തുടങ്ങിയവരെയും വിഡിയോയിൽ കാണാം. ഈ പാർട്ടിയിൽ ലഹരിമരുന്ന് ഉപയോഗിച്ചുവെന്നാണ് ആരോപണം. 2019 ജൂലൈ 28ലെ വിഡിയോയാണിത്.

ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) വെള്ളിയാഴ്ച കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരെയും തനിക്ക് വ്യക്തിപരമായി പരിചയമില്ലെന്ന നിലപാടാണ് കരൺ ജോഹർ സ്വീകരിച്ചത്.

Related Articles

Back to top button