ഗോത്രവർഗ ഉൽപ്പന്നങ്ങളുടെ വാണിജ്യശൃംഖലയായ‘ട്രൈബ്സ് ഇന്ത്യ ഇ‐മാർക്കറ്റ്പ്ലേസ്’ ശ്രീ അർജുൻ മുണ്ട ഉദ്‌ഘാടനം ചെയ്‌തു
ബിന്ദുലാൽ തൃശ്ശൂർ
ഇന്ത്യയിലെ ഏറ്റവും വലിയ കരകൗശല, ജൈവ ഉൽപന്ന വിപണന കേന്ദ്രമായ ട്രൈബ്സ് ഇന്ത്യ ഇ‐മാർക്കറ്റ്പ്ലേസ് ഗോത്രജീവിതവും അവരുടെ ഉപജീവനവും പരിവർത്തനത്തിനു വിധേയമാക്കുന്നതിനുള്ള മറ്റൊരു പാതയാണെന്ന് കേന്ദ്ര ഗോത്രവർഗകാര്യ മന്ത്രി ശ്രീ അർജുൻ മുണ്ട പറഞ്ഞു.‘‘ പകർച്ചവ്യാധി സമയമായിരുന്നിട്ടും ട്രൈഫെഡ് പോരാളികളുടെ (പ്രവർത്തകരുടെ )സംഘം പുതിയ വിപണനമാർഗം സ്വീകരിച്ച് സുപ്രധാന ലക്ഷ്യമായ ഗോത്രവർഗ്ഗക്കാരുടെ സാമൂഹ്യ ‐സാമ്പത്തിക വികസനത്തിൽ സാധാരണ നില ഉറപ്പുവരുത്തിയതിൽ തനിക്ക് സന്തോഷമുണ്ട്’’. ട്രൈഫെഡിന്റെ പുതിയ സംരംഭമായ ട്രൈബ്സ് ഇന്ത്യ ഇ‐മാർക്കറ്റ് പ്ലേസിന്റെ (market.tribesindia.com) ഓൺലൈൻ ഉദ്‌ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ശ്രീ അർജുൻ മുണ്ട.
ഈ നൂതന സംരംഭത്തിലൂടെ രാജ്യത്തുടനീളമുള്ള ഗോത്ര സംരംഭങ്ങളുടെ ഉൽപ്പന്നങ്ങളും കരകൗശല വസ്തുക്കളും പ്രദർശിപ്പിക്കുകയും അവരുടെ ഉൽപ്പന്നങ്ങളും നിർമിതികളും നേരിട്ട് വിപണനം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്ന ഈ സംരംഭം ഗോത്ര ഉൽപ്പന്ന വിപണനത്തിന്റെ ഡിജിറ്റൈസേഷനിലേക്കുള്ള ഒരു പ്രധാന കുതിപ്പാണ്. ഗോത്രകാര്യസഹമന്ത്രി ശ്രീമതി രേണുക സിങ്ങിന്റെ സാന്നിധ്യത്തിലാണ് വെർച്വൽ ഉദ്‌ഘാടനം നടന്നത്.
വിവിധ കരകൗശല വസ്തുക്കൾ, കൈത്തറി, പ്രകൃതി ഭക്ഷ്യ ഉൽപന്നങ്ങൾ എന്നിവ രാജ്യത്തുടനീളം ലഭ്യമാക്കുന്നതിനായി 5 ലക്ഷം ഗോത്ര ഉൽപാദകരെ അണിനിരത്താൻ ട്രൈഫെഡ് സ്വപ്‌ന പദ്ധതിയായ ട്രൈബ്‌സ് ഇന്ത്യ ഇ‐ മാർക്കറ്റ് പ്ലേസിലൂടെ ലക്ഷ്യമിടുന്നു. ഗോത്ര കരകൗശലത്തൊഴിലാളികൾ, ആദിവാസി സ്വാശ്രയ സംഘങ്ങൾ, സംഘടനകൾ, ഏജൻസികൾ, ഗോത്രവർഗക്കാർക്കായി പ്രവർത്തിക്കുന്ന എൻജിഒകൾ എന്നിവ വിതരണശൃംഖലയിൽ ഉൾപ്പെടുന്നു.
ഉദ്‌ഘാടനവേളയിൽ ട്രൈഫെഡ്/ ട്രൈബ്സ് ഇന്ത്യ ആമസോണുമായുള്ള സെല്ലർ ഫ്ലെക്സ് പദ്ധതി പങ്കാളിത്തം ഉൾപ്പെടെയുള്ള നിരവധി ട്രൈഫെഡ് സംരംഭങ്ങൾക്കും ശ്രീ മുണ്ട തുടക്കം കുറിച്ചു.