തീരദേശ സുരക്ഷ അഭ്യാസം ‘സാഗർ കവച്’ ഒക്ടോബർ ഏഴിന് തുടങ്ങും
ബിന്ദുലാൽ തൃശ്ശൂർ
തീരദേശം വഴിയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റവും ആക്രമണവും തടയുന്നതിനും ജാഗ്രത ശക്തമാക്കുന്നതിനുമുള്ള തീരദേശ സുരക്ഷ അഭ്യാസം ‘സാഗർ കവച്’ ഒക്ടോബർ ഏഴിന് തുടങ്ങും. ഇന്ത്യൻ നേവി, തീരദേശ സുരക്ഷാ സേന, കസ്റ്റംസ്, ഇന്റലിജൻസ് ബ്യൂറോ, സംസ്ഥാന സർക്കാർ, സംസ്ഥാന പോലീസ്, തീരദേശ പോലീസ്, സംസ്ഥാന മറൈൻ എൻഫോഴ്സ‌്മെന്റ‌് വിജിലൻസ‌് വിങ‌്, ഫിഷറീസ്, പോർട്ട്, കടലോര ജാഗ്രതാ സമിതി എന്നീ കേന്ദ്ര﹣സംസ്ഥാന വകുപ്പുകളുടെയും ഏജൻസികളുടെയും സംയുക്താഭിമുഖ്യത്തിലാണ‌് സുരക്ഷാ അഭ്യാസം നടക്കുന്നത‌്. ഒക്ടോബർ ഏഴിന് രാവിലെ എട്ടിന‌് ആരംഭിക്കുന്ന പരിപാടി ഒക്ടോബർ എട്ടിന് സമാപിക്കും. മത്സ്യബന്ധന തൊഴിലാളികളും കടലോര നിവാസികളും കൂടുതൽ ജാഗ്രത പാലിക്കേണ്ടതും കടലിലും കടലോരത്തും സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുന്ന വള്ളങ്ങൾ, ബോട്ടുകൾ, കപ്പലുകൾ അപരിചിതരായ ആളുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, കടലോര ജാഗ്രതാ സമിതി അംഗങ്ങളെയോ വിവരം അറിയിക്കേണ്ടതുമാണ‌്. ശരിയായ വിവരം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് അഴീക്കോട് കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ടി ജി ദിലീപ് അറിയിച്ചു. ഫോൺ: 0480 2815100, 9497962603