സജ്ജമെന്ന് കേരളം; ഏഷ്യന്‍ കപ്പിന് വേദിയാകാന്‍ സമ്മതപത്രം നല്‍കി
സിന്ധുമോൾ. ആർ
തിരുവനന്തപുരം: 2027 ലെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന് ആതിഥേയരാകാന്‍ സജ്ജമെന്ന് കേരളം. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ ഇക്കാര്യം അറിയിച്ചു. തിരുവനന്തപുരവും കൊച്ചിയുമാണ് വേദിയായി പരിഗണിക്കാന്‍ കേരളം നിര്‍ദേശിച്ചത്. ഇറാന്‍,ഖത്തര്‍, ഉസ്ബകിസ്ഥാന്‍, സൗദിഅറേബ്യ എന്നീ രാജ്യങ്ങളും വേദിയാകാന്‍ മത്സരരംഗത്തുണ്ട്.
ദേശീയ ഫെഡറേഷനുകള്‍ അപേക്ഷ നല്‍കിയാലും പ്രദേശിക ആതിഥേയരെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഒദ്യോഗിക കത്ത് നല്‍കണമെന്നാണ് മാനദണ്ഡം. ഇത് പ്രകാരമാണ് കേരളം അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് സമ്മതപത്രം സമര്‍പ്പിച്ചത്. കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ക്കായി വെവ്വേറെ സമ്മതപത്രമാണ് നല്‍കിയത്. ഇതില്‍ ഒരു നഗരത്തിന് മാത്രമേ അനുമതി ലഭിക്കൂ.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അടുത്ത ഘട്ടമെന്ന നിലയില്‍ ടൂര്‍ണമെന്റ് നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങളുടെ പട്ടിക അതാത് ദേശീയ അസോസിയേഷനുകള്‍ ഈ മാസം 30 നകം ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന് സമര്‍പ്പിക്കണം. അടുത്ത വര്‍ഷം ജനുവരിയിലാണ് വേദി സംബന്ധിച്ച പ്രഖ്യാപനം നടക്കുക. 24 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യന്‍ കപ്പ്, ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും അഭിമാനകരമായ ഫുട്ബോള്‍ ടൂര്‍ണമെന്റാണ്. ടൂര്‍ണമെന്റിന് ഇതുവരെ ഇന്ത്യ വേദിയായിട്ടില്ല.