ശ്രീജ.എസ്
ന്യൂഡല്‍ഹി: കൊവിഡിനെത്തുടര്‍ന്ന് സ്കൂളുകൾ തുറക്കാത്ത സാഹചര്യത്തില്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.എസ്.സി സിലബസുകള്‍ 50 ശതമാനം വെട്ടിച്ചുരുക്കിയേക്കും. വാര്‍ഷിക പരീക്ഷ 45 – 60 ദിവസം നീട്ടിവയ്ക്കാനും നീക്കമുണ്ട്. അന്തിമ തീരുമാനമായിട്ടില്ല.
ഒഴിവാക്കുന്ന പാഠഭാഗങ്ങളില്‍നിന്ന് പരീക്ഷക്ക് ചോദ്യങ്ങള്‍ ഉണ്ടാവില്ലെന്നും എന്നാല്‍, എന്‍.സി.ഇ.ആര്‍.ടിയുടെ അക്കാഡമിക കലണ്ടര്‍ പ്രകാരമുള്ള എല്ലാ പാഠഭാഗങ്ങളും പഠിപ്പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും സി.ബി.എസ്.ഇ വ്യക്തമാക്കിയിരുന്നു.
വെട്ടിക്കുറച്ച സിലബസില്‍ നിന്നുള്ള മാതൃകാ ചോദ്യപ്പേപ്പറും പ്രസിദ്ധീകരിച്ചിരുന്നു. സി.ബി.എസ്.ഇക്ക് പിന്നാലെ നിരവധി സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളും സിലബസ് 30 ശതമാനത്തോളം വെട്ടിക്കുറയ്ക്കാന്‍ തയ്യാറായിരുന്നു.
ഓണ്‍ലൈന്‍ ക്ലാസുകളുടെ നിലവാരവും പ്രയോജനവും നഗര, അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ സ്‌കൂളുകളിലെ റഗുലര്‍ ക്ലാസുകള്‍ പുനരാരംഭിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളാനാവൂ. സിലബസുകള്‍ പൂര്‍ത്തിയാക്കാനായി പരീക്ഷ ഏപ്രിലിലേക്ക് നീട്ടേണ്ടിവരുമെന്നാണ് സൂചന. പരീക്ഷാ തിയതി നീട്ടണമെന്നും സിലബസ് കുറയ്ക്കണമെന്നും സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.