ശ്രീജ.എസ്
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ അനുശോചനം അറിയിച്ചു.
ഉദാത്ത മനുഷ്യസ്നേഹത്തിൻ്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അക്കിത്തത്തിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിച്ചു.
മഹാകവി അക്കിത്തത്തിൻ്റെ വിയോഗം ഭാരതീയ സാഹിത്യത്തിന്, വിശേഷിച്ച് മലയാള കവിതയ്ക്ക് തീരാനഷ്ടമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കവിതയിലെ സമുന്നത പാരമ്പര്യം എന്നും കാത്തുസൂക്ഷിച്ച അക്കിത്തത്തിൻ്റെ രചനകളില്‍ ഭാരതീയ പാരമ്പര്യ മൂല്യങ്ങളും ആഴത്തില്‍ പ്രതിഫലിച്ചുവെന്നും ഭാരതീയ ദര്‍ശനങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് മലയാള കവിതയില്‍ നവീന ഭാവുകത്വം സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പങ്കുവഹിച്ചുവെന്നും അദ്ദേഹം കൂട്ടിക്കിച്ചേര്‍ത്തു.
മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന അത്യുജ്ജല രചനകള്‍ അയിരുന്നു അദ്ദേഹത്തിന്റേതെന്ന് രമേഷ് ചെന്നിത്തല പറഞ്ഞു. മനുഷ്യ ദുഃഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേല്‍ മനോഹരമായി ആവിഷ്‌കരിച്ച കവികള്‍ മലയാളത്തില്‍ അധികം ഉണ്ടായിട്ടില്ല. അക്കിത്തത്തിന്റെ ദേഹവിയോഗത്തിലൂടെ മലയാള സാഹിത്യത്തിലെ ഒരു യുഗമാണ് അസ്തമിച്ചതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.