ഉംറ തീർഥാടനം രണ്ടാം ഘട്ടത്തിന് ഇന്ന് ആരംഭം
പി.വി.എസ്
ജിദ്ദ:ഉംറ തീർഥാടനം രണ്ടാം ഘട്ടം ഞായറാഴ്ച ആരംഭിക്കും. ഈ ഘട്ടത്തിൽ 2,20,000 പേരെ ഉംറ തീർഥാടനത്തിനും 5,60,000 പേരെ നമസ്കാരത്തിനും മസ്ജിദുൽ ഹറാമിൽ പ്രവേശിപ്പിക്കും. ദിനംപ്രതി 15,000 ഉംറ തീർഥാടകരെയാണ് അനുവദിക്കുന്നത്. 40,000 പേർ പ്രതിദിനം നമസ്കാരത്തിനും എത്തും.
കോവിഡ് മൂലം നിർത്തിവെച്ച ഉംറ തീർഥാടനം ഒക്ടോബർ നാലിന് പുനരാരംഭിച്ചപ്പോൾ ആദ്യഘട്ടമായി പ്രതിദിനം 6000 തീർഥാടകരെയാണ് അനുവദിച്ചിരുന്നത്. 14 ദിവസം നീളുന്നതാണ് രണ്ടാം ഘട്ടം. കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും ഇൗ ഘട്ടത്തിലും തീർഥാടകരെ സ്വീകരിക്കുക. മദീന റൗദ സന്ദർശനം, റൗദയിലെ നമസ്കാരം എന്നിവക്കും ഞായറാഴ്ച മുതൽ അനുമതി നൽകും. റൗദ സന്ദർശനത്തിന് ഒരുദിവസം 11,880 പേർക്കാണ് അനുമതി നൽകുക. ഹജ്ജ് മന്ത്രാലയം ഒരുക്കിയ ഇഅ്തർമന ആപ്പിലൂടെ അനുമതിപത്രം നേടിയവർക്ക് മാത്രമായിരിക്കും ഉംറക്കും മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിനും റൗദ സന്ദർശനത്തിനും അനുമതി നൽകുക.