രാഹുല്‍ ഗാന്ധി നാളെ മലപ്പുറത്തെ കോവിഡ് അവലോകന യോഗത്തിൽ പങ്കെടുക്കും
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. രാജ്യത്ത് കോവിഡ് വ്യപനം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താനായാണ് സ്ഥലം എംപി എത്തുന്നത്.നാളെ മലപ്പുറം കലക്ടറേറ്റിലെ കോവിഡ് അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും.
മോദി സര്‍ക്കാറിന് മുന്നില്‍ കോവിഡിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയ കോണ്‍ഗ്രസ് നേതാവ് എട്ട് മാസത്തിനു ശേഷമാണ് വയനാട്ടിലേക്ക് എത്തുന്നത്. കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താന്‍ ആഗ്രഹിച്ചെങ്കിലും ലോക്ഡൗണും പിന്നാലെയുണ്ടായ സാഹചര്യങ്ങളും അനുകൂലമല്ലാത്തതുകൊണ്ട് എത്താനായില്ല. ജനുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട്ടിലെത്തിയത്.
രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന വിവരം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനാണ് അറിയിച്ചത്. തിങ്കളാഴ്ച രാവിലെ രാഹുല്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ രാഹുലിനെ സ്വീകരിക്കാന്‍ എത്തും.
മൂന്ന് ദിവസം രാഹുല്‍ കേരളത്തിലുണ്ടാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ശ്രദ്ധയൂന്നാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുക. നാളെ മലപ്പുറം കലക്ടറേറ്റിലെ കോവിഡ് അവലോകന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കും. ഇതിനുശേഷം കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ രാത്രി തങ്ങും.
20ന് വയനാട് കലക്ടറേറ്റിലെ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം കല്‍പ്പറ്റ ഗസ്റ്റ് ഹൗസിലേക്ക് തന്നെ മടങ്ങും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷമാവും കണ്ണൂര്‍ വിമാനത്താവളം വഴി പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങുക.
പി.വി.എസ്