സിന്ധുമോൾ. ആർ
കൊച്ചി; വ്യാജ വിലാസമുണ്ടാക്കി ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ കൊറിയര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി സന്ദീപ് അറസ്റ്റിലായത്. ആലുവ തായിക്കാട്ടുകരയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയര്‍ സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. ആറു ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ വ്യാജ വിലാസമുണ്ടാക്കി തട്ടിയെടുത്തത്.
വ്യാജ വിലാസം ഉണ്ടാക്കി അതിലേക്ക് സ്വര്‍ണം ഓര്‍ഡര്‍ ചെയ്ത് വരുത്തിയാണ് സന്ദീപ് തട്ടിപ്പ് നടത്തിയത്. സ്വര്‍ണത്തിന്റെ പാക്കറ്റ് എത്തുമ്പോള്‍ അതില്‍ നിന്നും കുറച്ച് സ്വര്‍ണം മോഷ്ടിക്കും. തുടര്‍ന്ന് പായ്ക്കറ്റ് പഴയത് പോലെ ഒട്ടിച്ച് ഈ വിലാസത്തില്‍ ആളില്ലെന്ന് അറിയിച്ച് തിരിച്ചയക്കുകയാണ് പതിവ്. പക്ഷെ തിരികെ അയച്ച പായ്ക്കറ്റുകള്‍ ബാംഗ്ലൂരിലെ കമ്പനി ആസ്ഥാനത്ത് സ്കാന്‍ ചെയ്തതോടെയാണ് മോഷണം നടന്നതായി അറിയുന്നത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞ കമ്പനി ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സന്ദീപിനെ ഡിവൈഎസ്പി ജി വേണുവും സംഘവും നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.