IndiaKeralaLatest

തുണിയുപയോഗിച്ചുളള മാസ്‌കുകള്‍ എന്‍ 95 മാസ്‌കുപോലെ സുരക്ഷിതം; പരിധിയില്‍ കൂടുതല്‍ പുനഃരുപയോഗം അപകടമെന്നും പഠനം

“Manju”

സിന്ധുമോൾ. ആർ

വാഷിങ്ടണ്‍: സര്‍ജിക്കല്‍ മാസ്‌കുകള്‍ക്കു പകരം മറ്റ് തുണിത്തരങ്ങള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന മാസ്‌കുകള്‍ എത്ര സുരക്ഷിതമാണെന്നതു സംബന്ധിച്ച്‌ കേംബ്രിഡ്ജ് സര്‍വകലാശാലയിലെയും നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ പഠനം നടത്തി. ഇത്തരമൊരു പഠനം നേരത്തെയും നടന്നിട്ടുണ്ടെങ്കിലും പഠനവസ്തുക്കളായി വളരെയേറെ തുണിത്തരങ്ങള്‍ ഉപയോഗിച്ചത് ഇതാദ്യമാണ്. ടി ഷര്‍ട്ടുകള്‍ മുതല്‍ സോക്‌സും ഡനിമും വാക്വം ബാഗുപോലും ഇത്തവണ പരിശോധിച്ചു. എല്ലാത്തരം തുണിത്തരങ്ങളും എന്‍95 മാസ്‌കുകള്‍ പോലെ കൊവിഡ് രോഗബാധയെ ഫലപ്രദമായി തടയുന്നുവെന്നാണ് പഠനം വെളിപ്പെടുത്തിയത്.

0.02 മുതല്‍ 0.1 മൈക്രോണ്‍ വരെ ഇഴയടുപ്പമുള്ള തുണിയാണ് പരിശോധനക്ക് വിധേയമാക്കിയത്. സാധാരണ വൈറസിന്റെ വലിപ്പവും ഇതാണ്. നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി വലിയ വേഗത്തിലും മര്‍ദ്ദത്തിനും ചുമക്കുമ്പോഴും തുമ്മുമ്പോഴും, ശക്തമായി ശ്വസിക്കുമ്പോഴും വൈറസിനെ പ്രതിരോധിക്കാനാവുമോയെന്നും ഗവേഷകര്‍ പഠിച്ചു. നേരത്തെ നടത്തിയ പഠനത്തില്‍ സാധാരണ പോലെ ശ്വസിക്കുന്ന സമയത്ത് രോഗവ്യാപനമെങ്ങനെയെന്നാണ് പരിശോധിച്ചത്. കഴിഞ്ഞ തവണത്തേതില്‍നിന്ന് വ്യത്യസ്തമായി പലതരം തുണിത്തരങ്ങളും ഇത്തവണ പരിശോധനയ്ക്ക് വിധേയമാക്കി.

മിക്കവാറും തുണിമാസ്‌ക്കുകളും കൊവിഡ് പ്രസരണത്തെ ഫലപ്രദമായി ചെറുക്കുന്നതായാണ് കണ്ടെത്തിയത്. സാധാരണ കോളറുകളില്‍ പിടിപ്പിക്കുന്ന തുണി പിടിപ്പിച്ചാല്‍ പ്രതിരോധം ശക്തമാക്കുന്നതായും കണ്ടെത്തി. കൂടുതല്‍ പാളികളുള്ള മാസ്‌കാണ് കൂടുതല്‍ ഫലപ്രദം. അതേസമയം മാസ്‌കുകളില്‍ പാളികള്‍ കൂടുന്നതനുസിരിച്ച്‌ ശ്വസിക്കാനുള്ള ബുദ്ധിമുട്ടും വര്‍ധിക്കുമെന്ന പ്രശ്‌നവുമുണ്ട്. സാധാരണ തുണി മാസ്‌കുകള്‍ ഒരു തവണ കഴുകിയതിനു ശേഷം ഉപയോഗിക്കുമ്പോള്‍ ഫലപ്രദമായിരുന്നെങ്കിലും പരിധിവിട്ട ഉപയോഗം ഗുണകരമല്ല. അത് തുണിയുടെ ഗുണമേന്മയെ കുറയ്ക്കും. പഠനം നടത്താന്‍ ഗവേഷകര്‍ ഒരു ഉപകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒരു ഭാഗത്ത് കണികകള്‍ വലിയ മര്‍ദ്ദത്തില്‍ പുറപ്പെടുവിക്കുന്ന ഒരു ഉപകരണവും മറുഭാഗത്ത് പരിശോധിക്കേണ്ട തുണിയും വയ്ക്കണം. അതു വഴി തുണിയുടെ വൈറസ് പ്രതിരോധശേഷി പഠിക്കാനാവും.

കൂടുതല്‍ തുണിയുപയോഗിച്ച്‌ മാസ്‌കുകള്‍ തയ്ക്കുന്നത് കൊവിഡിനെ പ്രതിരോധിക്കുമെങ്കിലും വായുവിന്റെ അളവ് കുറയ്ക്കുന്നതുകൊണ്ട് നല്ലതല്ലെന്നാണ് ഗവേഷണത്തില്‍ തിരിച്ചറിഞ്ഞത്. ഇതിനിടയില്‍ ഒരു തുലനാവസ്ഥ കണ്ടെത്തുകയാണ് വേണ്ടത്. മാസ്‌ക് നിര്‍മാതാക്കള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ് ഇപ്പോഴത്തെ പഠനമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഒ കെല്ലി പറയുന്നു.

Related Articles

Back to top button