വരുമാനമില്ലാത്ത കെ.എസ്.ആര്.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തുന്നു
സിന്ധുമോൾ. ആർ
തിരുവനന്തപുരം: വരുമാനം കുറഞ്ഞ റൂട്ടുകളിലേക്കുള്ള സര്‍വിസുകള്‍ അവസാനിപ്പിക്കാന്‍ കെ.എസ്.ആര്.ടി.സി നീക്കം. ഇത്തരം സര്‍വിസുകള്‍ നിര്‍ത്തലാക്കുകയോ മറ്റുള്ളവയുമായി യോജിപ്പിക്കുകയോ ചെയ്യണമെന്നാണ് നിര്‍ദേശം. ട്രേഡ് യൂനിയന്‍ നേതാക്കളുമായുള്ള യോഗത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡ് പ്രതിസന്ധിയുടെ പേരില്‍ ഗ്രാമീണമേഖലയിലേക്കടക്കമുള്ള സര്‍വിസുകളില്‍ ഭൂരിഭാഗവും നിലവില്‍തന്നെ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രതിസന്ധി മാറുമ്പോള്‍ സര്‍വിസ് പുനരാരംഭിച്ചേക്കുമെന്ന പ്രതീക്ഷകളെയാണ് പുതിയ നീക്കങ്ങള്‍ മുളയിലേ നുള്ളുന്നത്. അതേസമയം, ആദിവാസിമേഖലകളിലേക്കുള്ള സ്പെഷല്‍ സര്‍വ്വീസ്, മറ്റ് ഗതാഗതസൗകര്യങ്ങളില്ലാത്ത മേഖലകളിലേക്കുള്ള സര്‍വ്വീസ് എന്നിവ തുടരണമെന്നും നിര്‍ദേശമുണ്ട്. ഇവ താരതമ്യേന കുറവുമാണ്. കിലോമീറ്ററില്‍ കിട്ടുന്ന വരുമാനം (ഇ.പി.കെ.എം) അടിസ്ഥാനപ്പെടുത്തിയാണ് സര്‍വിസ് നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്. യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടിയ സാഹചര്യത്തില്‍ സര്‍വിസ് പുനരാരംഭിച്ചാലും ആദ്യ ദിവസങ്ങളില്‍ സ്വഭാവികമായും കളക്ഷന്‍ കുറവായിരിക്കും.
വരുമാനമില്ലാത്തവ നിര്‍ത്തി ബോണ്ട് സര്‍വിസുകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനാണ് മാനേജ്മെന്റ് തീരുമാനം. പ്രീപെയ്ഡ് സ്വഭാവത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും മാത്രം ആശ്രയിക്കാവുന്ന സംവിധാനമാണ് ബോണ്ട് സര്‍വീസ്. സര്‍ക്കാര്‍ ഓഫീസ് സമയം അനുസരിച്ചാണ് ഇവയുടെ ക്രമീകരണം. മറ്റുള്ളവര്‍ ആശ്രയിക്കുന്ന സര്‍വ്വീസുകള്‍ വരുമാനത്തിന്റെ പേരില്‍ നിലയ്ക്കുന്ന സ്ഥിതിയാകും ഉണ്ടാവുക.