കോഴിക്കോട്: അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ കാലിക്കറ്റ് സർവ്വകലാശാലയോട് വിശദീകരണം തേടി ഹൈക്കോടതി. അധ്യാപക നിയമനത്തിൽ ക്രമക്കേടാരോപിച്ച് സിൻഡിക്കേറ്റംഗം സമർപ്പിച്ച ഹർജിയിലാണ് തീരുമാനം. അടുത്ത മാസം നാലാം തീയതി നിലപാട് അറിയിക്കണമെന്നാണ് സർവകലാശാലയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
ജനുവരി 30 ന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് കാലിക്കറ്റ് സർവ്വകലാശാലയിലെ 16 പഠന വകുപ്പുകളിൽ 43 ഉദ്യോഗാർത്ഥികളുടെ നിയമനം അംഗീകരിച്ചത്. ഇതിന് പിന്നാലെ നിയമനത്തിൽ അപാകത ഉണ്ടെന്നാരോപിച്ച് സിൻഡിക്കേറ്റ് അംഗം ഗവർണറെ സമീപിച്ചു. നിയമന വിജ്ഞാപനം ഇറങ്ങുന്നതിന് മുൻപ് തന്നെ ഭിന്നശേഷി, ജാതി എന്നിവ അടക്കമുള്ള സംവരണ സീറ്റുകൾ ഏതെന്ന് നിർണയിക്കണമെന്ന യുജിസി ചട്ടം കാലിക്കറ്റ് സർവ്വകലാശാലയിൽ പാലിച്ചിട്ടില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
നിയമനം നടന്നിട്ടും റാങ്ക് ലിസ്റ്റ് പരിശോധിക്കാത്തതിലെ ദുരൂഹതയെ കുറിച്ചും പരാതിയിൽ വ്യക്തമാക്കുന്നു. ഇഷ്ടക്കാരെ തിരുകി കേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും ഹർജിയിൽ പറയുന്നു.