IndiaLatest

കോവിഡ് ഭേദമായവരില്‍ അസ്ഥിമരണം സംഭവിക്കുന്നു

“Manju”

മുംബൈ: കോവിഡ് ബ്ലാക്ക് ഫംഗസിനു പിറകെ ലോകത്തിനു ഭീഷണിയായി അവസ്കുലര്‍ നെക്രോസിസ് (എ.വി.എന്‍) അല്ലെങ്കില്‍ അസ്ഥി ടിഷ്യു നശിക്കുന്ന രോഗം. രോഗാവസ്ഥയുമായി ഇതിനോടകം തന്നെ മൂന്നു പേര്‍ മുംബൈയില്‍ ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു. കോവിഡിന് പിറകെ ബ്ലാക്ക് ഫംഗസ് അടക്കം നിരവധി രോഗങ്ങളാണ് മനുഷ്യരില്‍ പുതിയതായി സ്ഥിരീകരിക്കുന്നത്.

കോവിഡ് ഭേദമായവരിലാണ് പുതിയ രോഗാവസ്ഥയും തിരിച്ചറിഞ്ഞിരിക്കുന്നത്. മഹിമിലെ ഹിന്ദുജ ആശുപത്രിയിലാണ് ഈ രോഗം ബാധിച്ച മൂന്നു പേരും ചികിത്സ തേടിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 40 വയസ്സിന് താഴെയുള്ള ഇവര്‍ക്ക് കോവിഡ് ഭേദമായി രണ്ടു മാസത്തിന് ശേഷമാണ് ഈ രോഗം പിടിപെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടയിലെ അസ്ഥിയുടെ ഏറ്റവും മുകളിലെ ഭാഗത്ത് വേദന അനുഭവപ്പെടുകയും ഡോക്ടര്‍മാരായതിനാല്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വേഗം ചികിത്സ തേടുകയുമായിരുന്നെന്നും മഹിം ഹിന്ദുജ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.സഞ്ജയ് അഗര്‍വാല പറഞ്ഞു. കോവിഡ് ചികിത്സക്കുള്ള സ്റ്റിറോയിഡുകളുടെ ഉപയോഗമാണ് ഈരോഗവും കറുത്ത ഫംഗസും വരാന്‍ കാരണമെന്ന് സഞ്ജയ് അഗര്‍വാല തന്റെ ഗവേഷണ പ്രബന്ധത്തില്‍ പറ‍യുന്നു.

ബ്ലാക്ക് ഫംഗസ് പടര്‍ന്നു പിടിച്ച രീതിയില്‍ തന്നെ അവസ്കുലര്‍ നെക്രോസിസ് കേസുകള്‍ വരും ദിവസങ്ങളില്‍ വര്‍ധിച്ചേക്കുമെന്ന ആശങ്കയിലാണ് ഡോക്ടര്‍മാര്‍. പുതിയ രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാ നടപടികളും ആശുപത്രി അധികൃതര്‍ തുടങ്ങിക്കഴിഞ്ഞു.

Related Articles

Back to top button