KeralaLatest

കാട്ടുപന്നിക്കൊരുക്കിയ കെണിയിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു; 4 പേർ അറസ്റ്റിൽ

“Manju”

വടക്കഞ്ചേരി• പുതുക്കോട്ടിൽ യുവാവ് ഷോക്കേറ്റു മരിച്ച സംഭവത്തില്‍ 4 പേർ അറസ്റ്റിൽ. കാട്ടുപന്നിയെ പിടിക്കാൻ വച്ച കെണിയിൽ നിന്നു ഷോക്കേറ്റു പുതുക്കോട് അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്മൽ (21) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പ്രായപൂർത്തി ആകാത്ത ഒരാൾ ഉൾപ്പെടെ 5 പേരെ പൊലീസ് പിടികൂടി. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്ദുൽ റഹ്മാൻ (19), അപ്പക്കാട് അൻഷാദ് (20), അപ്പക്കാട് ഷാഹുൽ ഹമീദ് (26) എന്നിവരെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത പതിനാറുകാരനും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ നിന്നു മടങ്ങുമ്പോഴാണ് അജ്മലിനു ഷോക്കേറ്റതെന്നാണു നിഗമനം. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെ പ്രതികളിൽ രണ്ടു പേർ കെണിയൊരുക്കിയ സ്ഥലത്തു പോയി നോക്കിയപ്പോൾ അജ്മൽ മരിച്ചു കിടക്കുന്നതു കണ്ടു. ഉടനെ ഒന്നാം പ്രതി രതീഷിന്റെ പെട്ടി ഓട്ടോയിൽ മൃതദേഹം കയറ്റി രണ്ടു കിലോമീറ്റർ അകലെയുള്ള പാട്ടോലയിലെ റബർ തോട്ടത്തിലെ ചാലിൽ ഉപേക്ഷിച്ചു.

അവിടെ വച്ചാണു ഷോക്കേറ്റതെന്നു പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ അജ്മലിന്റെ കാലിൽ ഇലക്ട്രിക് വയർ കെട്ടുകയും സമീപത്തെ മോട്ടോർ പുരയിൽ നിന്നു വൈദ്യുതി വയർ വലിച്ചിടുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നിനാണു നാട്ടുകാർ മൃതദേഹം കണ്ടത്. തുടർന്നു മരണത്തിൽ ദുരൂഹതയാരോപിച്ചു ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ശക്തമാക്കി. അജ്മലിന്റെ ചെരുപ്പ് ഷോക്കേറ്റു കിടന്ന സ്ഥലത്തിനു സമീപത്തു നിന്നു കിട്ടിയതും അന്വേഷണത്തിനു വഴിത്തിരിവായി.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഉറപ്പായതോടെ പൊലീസ് വിരല‌യാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, സയന്റിഫിക് വിഭാഗങ്ങളെ എത്തിച്ചു പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിൽ ഷോക്കേറ്റാണു മരണമെന്നു തെളിഞ്ഞതോടെ വൈദ്യുതി ഉപയോഗിച്ചു കാട്ടുപന്നികളെ പിടിക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കി. ഒന്നാം പ്രതി രതീഷിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 27 കേസുകളുണ്ട്. തൃശൂർ ചിയ്യാരം സ്വദേശിയായ ഇയാൾ കുറച്ചു കാലമായി പുതുക്കോട്ടിലെ ഭാര്യവീട്ടിലാണു താമസം. ചില ഗുണ്ടാസംഘങ്ങളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ പ്രതികളുമായി സംഭവസ്ഥലത്തെത്തി പൊലീസ് തെളിവെടുത്തു. കെണി വയ്ക്കാൻ ഉപയോഗിച്ച സാധനങ്ങൾ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പതിനാറുകാരനെ ജുവൈനൽ ജസ്റ്റിസ് മുൻപാകെ ഹാജരാക്കി. കുറ്റകരമായ നരഹത്യ, തെളിവ് നശിപ്പിക്കൽ, അനധികൃതമായി വൈദ്യുതി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസെടുത്തിട്ടുള്ളത്.

Related Articles

Back to top button