സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: ഈ മാസം 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂണെ സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കും. കോവിഡ് വാക്‌സിന്‍ ഗവേഷണ പുരോഗതി വിലയിരുത്താനാണ് പ്രധാനമന്ത്രി സിറം ഇന്‍സ്റ്റിസ്റ്റ്യൂട്ട് സന്ദര്‍ശിക്കുന്നത്. വാക്‌സിന്‍ വിതരണത്തിന്റെ നടപടികള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശനിയാഴ്ച പ്രധാനമന്ത്രി പൂണെയിലെത്തുമെന്ന് പൂണെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരവ് റാവു സ്ഥിരീകരിച്ചു.
ബ്രിട്ടീഷ്-സ്വീഡിഷ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമന്മാരായ ആസ്ട്ര സെനക്കയും ഓക്‌സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് കോവിഡ് വാക്‌സിന്റെ നിര്‍മ്മാണ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. കോവിഡ് വാക്‌സിന്‍ 70 ശതമാനം സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഓക്‌സ്ഫഡും ആസ്ട്രസെനക്കയും വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷം ആദ്യത്തോടെ രാജ്യത്ത് വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
കോവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയുടെ ഇടയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണെന്നും. രാജ്യത്തെ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റുമെന്നും. ഇതിനായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ കോവിഡ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാകണം. കോവിഡ് വാക്‌സിന്‍ വിതരണം എല്ലാവർക്കും ലഭ്യം ആകുംവിധമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഏത് രാജ്യത്തിന്റെ വാക്‌സിന്‍ ആദ്യമെത്തുമെന്ന് പറയാനാവില്ല. ഇതിനിടയില്‍ കോവിഡ് വാക്‌സിന്‍ രാഷ്ട്രിയവത്കരിക്കാന് ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.