കൊല്ലം: അരയ്ക്കു താഴെ തളർന്ന് യുവതിയെ വീട്ടിൽ നിന്നും കാണാതായി. വീടിന്റെ മുകൾ നിലയിലാണ് യുവതി കഴിഞ്ഞിരുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തൊടുപുഴ സ്വദേശിയായ നാൽപ്പത്തിരണ്ടുകാരൻ കൊല്ലത്തെത്തി പെൺകുട്ടിയുമായി കടന്നതായാണ് വിവരം. ഉമയനല്ലൂർ സ്വദേശി അബ്ദുൾ സമദിന്റെ മകൾ ഫാത്തിമയെയാണ് കാണാതായത്. ജന്മനാ അരയ്ക്കു താഴെ തളർന്ന നിലയിലാണ് 24കാരിയായ ഫാത്തിമ. വീടിന്റെ മുകൾ നിലയിലെ ജനാല തുറന്ന നിലയിലായിരുന്നു.
സൺസൈഡ് വഴി ഫാത്തിമയെ മതിലിനു പുറത്തെത്തിച്ചുവെന്നും കരുതുന്നു. ഇയാളെ സഹായിക്കാൻ മറ്റ് ചിലരും വന്നിട്ടുണ്ടാവാമെന്നാണ് പൊലീസിന്റെ നിഗമനം.
അകത്തെ വാതിലും ജനാലയും ഫാത്തിമ തന്നെ തുറന്നതാണെന്നും കരുതുന്നു. സ്വകാര്യ ബസിൽ ക്ലീനറായ ഷൈജുവാണ് പെൺകുട്ടിയുമായി കടന്നതെന്ന സൂചന ലഭിച്ചു. ഇയാൾ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. ഫേസ് ബുക്കിലൂടെ തൊടുപുഴ സ്വദേശിയുമായി സൗഹൃദത്തിലായി എന്നാണ് സൂചന. സംഭവത്തിൽ കൊട്ടിയം പൊലീസിന്റെ അന്വേഷണം തുടരുകയാണ്.