KeralaLatestThiruvananthapuram

ബുറേവി ചുഴലിക്കാറ്റ്: ഉന്നത തല യോഗം വിളിച്ച്‌ മുഖ്യമന്ത്രി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതല യോഗം വിളിച്ചു. 3.30 ന് സെക്രട്ടറിയേറ്റിലാണ് വിവിധ വകുപ്പുകളുടെ യോഗം ചേരുക. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാറ്റ് ഇന്ത്യന്‍ തീരത്തോട് അടുത്തതിനാലാണ് നേരത്തെ യെല്ലോ അലര്‍ട്ടായിരുന്നത് റെഡ് അലര്‍ട്ട് ആക്കി ഉയര്‍ത്തിയത്.

അപകടസാദ്ധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്പുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം.

തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക.തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുണ്ട്. മീന്‍ പിടുത്തക്കാര്‍‌ക്ക് ശനിയാഴ്‌ച വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടുക്കി അടക്കമുളള മലയോര ജില്ലകളില്‍ മണിക്കൂറില്‍ അറുപത് കിലോമീറ്ററിന് മുകളില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 12 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം ഇടുക്കിയുടെ ഒരു ഭാഗം എന്നിവിടങ്ങളില്‍ മഴയും കാറ്റും അതി തീവ്ര മഴ കാരണം വെളളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്നുമാണ് കണക്കു കൂട്ടുന്നത്.സംസ്ഥാനത്ത് പ്രവേശിക്കും മുമ്പ് കാറ്റിന്റെ ശക്തി കുറയുമെങ്കിലും തലസ്ഥാന ജില്ലയില്‍ നാശ നഷ്‌ടങ്ങള്‍ക്ക് ഇടയാക്കുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. 1077 എന്ന നമ്പറില്‍ തിരുവനന്തപുരം കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്പറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്സ് കണ്‍ട്രോള്‍ റൂമിലേക്കും വിളിക്കാം.

24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പത്തനംതിട്ട ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വേണ്ട മുന്‍കരുതലും ജാഗ്രതയും എടുക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണത്തിനും ജാഗ്രത വേണമെന്നും മുന്നറിയിപ്പുണ്ട്.

Related Articles

Back to top button