സിന്ധുമോൾ. ആർ
കറാച്ചി: വ്യാജ മരണം സൃഷ്ടിച്ച് ഇന്‍ഷൂറന്‍സ് തുകയായ 23 കോടി രൂപ അടിച്ചെടുത്ത് യുവതി. പാകിസ്ഥാന്‍ സ്വദേശിനിയായ സീമ ഖാര്‍ബെയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. താന്‍ മരിച്ചുവെന്ന് കാണിച്ച് രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളില്‍ നിന്നായിട്ടാണ് യുവതി ഇത്രയും വലിയ തുക അടിച്ചുമാറ്റിയതെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി വ്യക്തമാക്കി.
2008 -09 കാലഘട്ടത്തില്‍ അമേരിക്കയിലേക്ക് പോയശേഷമാണ് യുവതി പോളിസിയില്‍ ചേര്‍ന്നത്. ശേഷമാണ് തട്ടിപ്പിനായി എല്ലാ പ്ളാനിംഗും നടത്തിയത്. പോളിസിയില്‍ ചേര്‍ന്നയുടന്‍ വ്യാജമരണം സൃഷ്ടിച്ചാല്‍ അത് വിശ്വസനീയമാകില്ലെന്ന ബുദ്ധിയെ തുടര്‍ന്ന് 3 വര്‍ഷത്തോളം കാത്തിരിക്കുകയായിരുന്നു യുവതി.
2011ല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഡോക്ടര്‍മാര്‍ക്കും കൈക്കൂലി നല്‍കി താന്‍ മരിച്ചുവെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവരുടെ രണ്ട് മക്കള്‍ 2 പോളിസികളില്‍ നിന്നായി തട്ടിയെടുത്തത് 23 കോടി രൂപയാണ്. മരിച്ചുവെന്ന രേഖകള്‍ ഉണ്ടാക്കിയശേഷവും ഇവര്‍ നിരവധി തവണ കറാച്ചി എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്തിട്ടുണ്ട്. അഞ്ചിലധികം രാജ്യങ്ങളും പലതവണയായി യുവതി സഞ്ചരിച്ചു. യുവതിക്കും മക്കള്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനൊപ്പം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്.