സിന്ധുമോൾ. ആർ
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. പോളിംഗ് തുടങ്ങിയപ്പോള്‍ തന്നെ മിക്കയിടത്തും ശക്തമായ പോളിംഗാണ്. ഔദ്യോഗിക കണക്ക് പ്രകാരം പോളിംഗ് പത്ത് ശതമാനം കടന്നു. കോട്ടയത്താണ് ഇതുവരെ ഉളളതില്‍ ഏറ്റവും കൂടുതല്‍ പോളിംഗ്.
രണ്ടാം ഘട്ട വോട്ടിംഗിനിടെ പലയിടത്തും മെഷീന്‍ തകരാറിലായി വോട്ടിംഗ് തടസപ്പെട്ടു. കൊച്ചി കോര്‍പ്പറേഷന്‍ മുപ്പത്തിയഞ്ചാം ഡിവിഷനിലെ പോളിംഗ് ബൂത്തില്‍ മെഷീന്‍ തകരാറിലായതിനാല്‍ വോട്ടെടുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല. രണ്ടാമത് എത്തിച്ച മെഷീനും തകരാറിലായതോടെ ക്യൂവില്‍ നിന്ന പലരും തിരികെ പോയി. പോളിംഗ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വോട്ടര്‍മാര്‍ ബഹളം വയ്‌ക്കുകയാണ്.
തൃശൂര്‍ പാണഞ്ചേരിയിലെ ഒമ്പതാം വാര്‍ഡില്‍ ഒന്നാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിന് തകരാറ് മൂലം പോളിംഗ് തടസപ്പെട്ടു. എളംകുളം ഡിവിഷനിലെ ബൂത്തില്‍ മോക് പോളിംഗില്‍ തടസം നേരിട്ടു. നാലാം നമ്പര്‍ പോളിംഗ് ബൂത്തിലായിരുന്നു പ്രശ്‌നം. യന്ത്രം മാറ്റിവച്ച് പുതിയ യന്ത്രത്തില്‍ മോക്ക് പോളിംഗ് ആരംഭിക്കുകയായിരുന്നു. പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ എസ് ബി സ്‌കൂളിലെ വോട്ടിംഗും മെഷീന്‍ തകരാര്‍ മൂലം തടസപ്പെട്ടു.