സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ യുദ്ധ വിജയത്തിന്റെ വാര്‍ഷിക ദിനത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. യുദ്ധത്തിന്റെ വാര്‍ഷിക ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ‘സുവര്‍ണ വിജയ വിളക്ക്’ തെളിയിച്ചാണ് പ്രധാനമന്ത്രി സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.
ബംഗ്ലാദേശിന്റെ രൂപീകരണത്തിന് വഴിയൊരുക്കിയ ഇന്ത്യ-പാക് യുദ്ധം 1971-ലാണ് നടന്നത്. ഈ വിജയത്തിന്റെ സ്മരണയില്‍ ഡിസംബര്‍ 16 ഇന്ത്യ ‘വിജയ് ദിവസ്’ ആയാണ് ആഘോഷിക്കുന്നത്. യുദ്ധത്തിലെ പോരാട്ടത്തിന് പരമവീര ചക്രവും മഹാവീര ചക്രവും നേടിയ സൈനികരുടെ ഗ്രാമങ്ങളിലൂടെ ദീപശിഖാ പ്രയാണം നടത്തും. സ്മാരകത്തിലെ കെടാവിളക്കില്‍ നിന്ന് തെളിയിച്ച നാലു ദീപശിഖകളുടെ പ്രയാണത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു.
പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കും ഒപ്പം സംയുക്തസേനാ ജനറല്‍ ബിപിന്‍ റാവത്തും മൂന്നു സൈനിക മേധാവികളും സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. ചടങ്ങില്‍ സുവര്‍ണ വിജയ വര്‍ഷാഘോഷത്തിന്റെ ലോഗോ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രകാശനം ചെയ്തു. സേനാംഗങ്ങളുടെ പോരാട്ടവീര്യത്തെ നമസ്കരിക്കുന്നതായി രാജ്നാഥ് സിങ് പറഞ്ഞു.