സിന്ധുമോൾ. ആർ
ലക്‌നൗ: യു.കെയില്‍ കണ്ടെത്തിയ കൊവിഡ്-19 വൈറസിന്റെ വകഭേദം ഇന്ത്യയിലും എത്തിയതായി സംശയം. യു.കെയില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ മഹാരാഷ്ട്ര, നാഗ്പൂര്‍ സ്വദേശിയായ 28കാരനില്‍ കണ്ടെത്തിയ രോഗാണു വകഭേദം സംഭവിച്ചതാണോയെന്നാണ് ആരോഗ്യവിദഗ്ധര്‍ സംശയിക്കുന്നത്. നാഗ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരാണ് ഈ സംശയം പ്രകടിപ്പിക്കുന്നത്.
കഴിഞ്ഞ മാസം 29ആം തീയതി ഇന്ത്യയിലേക്കെത്തിയ ഇയാള്‍ എയര്‍പോര്‍ട്ടില്‍ വച്ച് കൊവിഡ് പരിശോധന നടത്തിയെങ്കിലും അന്ന് രോഗബാധയില്ലെന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയ ഇയാള്‍ തനിക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് ഡിസംബര്‍ 15ന് ഇയാളില്‍ നടത്തിയ ആര്‍ടി-പിസിആര്‍ രോഗപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
ഇയാളുടെ ഡോക്ടര്‍മാര്‍ സ്വാബ് സാമ്പിള്‍ പൂനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം കൊവിഡ് വൈറസിന്റെ പുതിയ വകഭേദം തന്നെയാണോ ഇയാളില്‍ കണ്ടെത്തിയതെന്ന കാര്യം തീര്‍ച്ചപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടായ ഡോ. അവിനാശ് ഗവാന്‍ഡെ പറയുന്നത്. താരതമ്യേന ചെറിയ രോഗലക്ഷണങ്ങളാണ് ഇയാള്‍ക്കുള്ളതെന്നും ഡോക്ടര്‍ പറയുന്നുണ്ട്.