സിന്ധുമോൾ. ആർ
ഗോരഖ്പുര്‍: കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷന്‍ എന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി യുപി സര്‍ക്കാര്‍. വാക്സിന്‍ രജിസ്ട്രേഷന്‍ എന്ന വ്യാജെന ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ കൈക്കലാക്കി തട്ടിപ്പ് നടക്കുന്നു എന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് യുപി ആരോഗ്യ വകുപ്പ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കോവിഡ് വാക്സിന്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു പദ്ധതികളും നടപ്പിലാക്കിയിട്ടുമില്ല. നിലവില്‍ കോവിഡ് പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരെയാണ് പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വാക്സിന്‍ രജിസ്ട്രേഷന്‍ എന്ന പേരില്‍ വരുന്ന കോളുകള്‍ തട്ടിപ്പാണെന്നാണ് ഗോരഖ്പുര്‍ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ പേരിലാണ് ആളുകള്‍ക്ക് വ്യാജ ഫോണ്‍ കോളുകളെത്തുന്നത്. വാക്സിനേഷന്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ആയി ആധാര്‍ കാര്‍ഡ് വിവരങ്ങളും ബാങ്ക് വിവരങ്ങളും ഒടിപി വരെയും ചോദിച്ച് മനസിലാക്കിയെടുത്താണ് തട്ടിപ്പ്. ഇത്തരം വ്യാജ ഫോണ്‍ സന്ദേശങ്ങളില്‍പ്പെട്ട് വഞ്ചിതരാകരുതെന്നാണ് ഗോരഖ്പുര്‍ സിഎംഒ ഡോ. ശ്രീകാന്ത് തിവാരി അറിയിച്ചിരിക്കുന്നത്.