സിന്ധുമോൾ. ആർ
കോട്ടയം: വഴക്കിനൊടുവില്‍ ഭര്‍ത്താവ് വീട്ടമ്മയെ വീട്ടില്‍ പൂട്ടിയിട്ടു. തുടര്‍ന്ന് പുറത്തിറങ്ങാതിരിക്കാന്‍ ഗേറ്റും വെല്‍ഡ് ചെയ്തു. വീട്ടില്‍ കുടുങ്ങിയ വീട്ടമ്മ ഒടുവില്‍ പഞ്ചായത്ത് അംഗത്തെ വിളിച്ചു. അതോടെ പൊലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും മകനെയും കസ്റ്റഡിയില്‍ എടുത്തു.
ഇളംകാട് കൊടുങ്ങ വയലില്‍ ജെസി (65) ആണ് തന്നെ പൂട്ടിയിട്ടെന്നു പഞ്ചായത്ത് അംഗം സിന്ധു മുരളിയെ ഫോണ്‍ വിളിച്ചു പറഞ്ഞത്. സിന്ധു പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.സജിമോനെ വിവരം അറിയിച്ചു. തുടര്‍ന്ന് കലക്ടറും പൊലീസും വിവരമറിഞ്ഞു. തുടര്‍ന്നാണ് പൊലീസെത്തി ജെസിയെ മോചിപ്പിച്ചത്.
വീടിന്റെ ഗേറ്റ് കമ്പി ഉപയോഗിച്ച് വെല്‍ഡ് ചെയ്ത നിലയിലായിരുന്നു. ഭര്‍ത്താവും മകനും വീടിന്റെ മുകള്‍ നിലയില്‍ ഉണ്ടായിരുന്നതായി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു രണ്ട് നിലയുള്ള വീട്ടില്‍ ജെസി താഴത്തെ നിലയിലും ഭര്‍ത്താവും മകനും മുകള്‍ നിലയിലുമാണ് താമസം. ഭര്‍ത്താവ് വര്‍ക്കി, മകന്‍ ജെറിന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.