സിന്ധുമോൾ. ആർ
ഡല്‍ഹിയിലും പക്ഷിപ്പനി ഭീതി. കാക്കകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് പരിഭ്രാന്ത്രി സൃഷ്ടിക്കുന്നു. ഡല്‍ഹി മയൂര്‍ വിഹാറിലെ പാര്‍ക്കില്‍ നൂറിലധികം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. ഇവയുടെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസമായി രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നുണ്ടെന്ന് പാര്‍ക്ക് ജീവനക്കാരന്‍ പറയുന്നു.
ഇന്ന് രാവിലെ മാത്രം 15-20 കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തി. കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങള്‍ക്കിടെ നൂറോളം കാക്കകളാണ് ഇവിടെ ചത്തത്. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് ഒരു സംഘമെത്തി അഞ്ച് സാമ്പിളുകള്‍ എടുത്തുകൊണ്ട് പോയി എന്നും പാര്‍ക്ക് ജീവനക്കാരന്‍ പറഞ്ഞു. ഇതുവരെ രാജ്യത്ത് കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ നാലു പ്രദേശങ്ങള്‍ അടക്കം 12 കേന്ദ്രങ്ങളാണ് പക്ഷിപ്പനിയുടെ ഉറവിടങ്ങളെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.