സിന്ധുമോൾ. ആർ
കോവിഡ് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തത് വിജയകരമായി നടപ്പിലാക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കോവിഡ് വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് അത് കൃത്യമായി വിതരണം ചെയ്ത് വാക്‌സിനേഷന്‍ വിജയപ്പിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളാണ് കോവിഡ് വാക്‌സിനേഷനായി ലോഞ്ചിംഗ് സമയത്ത് സജ്ജമാക്കുന്നത്. പിന്നീട് കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നതാണ്.
എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം കേന്ദ്രങ്ങളുള്ളത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളാണുണ്ടാകുക. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതം ഉണ്ടാകും. ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. സര്‍ക്കാര്‍ മേഖലയിലെ അലോപ്പതി–ആയുഷ്, സ്വകാര്യ ആശുപത്രികളുള്‍പ്പെടെ എല്ലാത്തരം സ്ഥാപനങ്ങളേയും ഉള്‍പ്പെടുത്തുന്നതാണ്. ആരോഗ്യ മേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങി എല്ലാത്തരം ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് വാക്‌സിനേഷന്‍ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായത്.