എടപ്പാൾ സ്വർണക്കവർച്ച: മോഷ്ടാക്കളുടെ ശ്രദ്ധയിൽ പെടാതിരുന്ന 15 പവൻ ഉടമയ്ക്ക് കിട്ടി
പി.വി.എസ്
മലപ്പുറം :എടപ്പാളിൽ കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച ചെയ്യപ്പെട്ട മൂതൂര്‍ കാലഞ്ചാടി ക്ഷേത്രത്തിനു സമീപത്തെ മുതുമുററത്ത് മുഹമ്മദ് സുഹൈലിന്റെ വീട്ടില്‍ നിന്നും മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പെടാതെ ഉടമയ്ക്ക് കിട്ടിയത് 15 പവന് സ്വര്‍ണം. ആഭരണങ്ങളും പണവും കവര്‍ന്ന അലമാരയില്‍ തുണിയില്‍ സൂക്ഷിച്ച 15 പവന് സ്വര്‍ണമാണ് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പതിയാതെ പോയത്. പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം പോയില്ലെന്ന് വ്യക്തമായത്. അലമാര കുത്തിത്തുറന്ന് പണവും ആഭരണവും കിട്ടിയതോടെ മോഷ്ടാക്കള്‍ കൂടുതല്‍ പരിശോധനയ്ക്ക് നിന്നില്ലെന്നാണ് പൊലീസ് നിഗമനം.
എടപ്പാളിൽ വീടിന്റെ മുന്‍ഭാഗത്തെ വാതിലിനു പോറല്‍ ഏല്ക്കാതെയായിരുന്നു അകത്ത് കടന്നുള്ള മോഷണം. നേരത്തെ കാലഞ്ചാടി ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവവുമുണ്ടായിരുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്നുവട്ടം ഭണ്ഡാരം കുത്തിത്തുറന്നാണ് പണം അപഹരിച്ചത്. മുഹമ്മദ് സുഹൈല്‍ നല്കിയ പരാതിയില്‍ നഷ്ടപ്പെട്ട സ്വര്‍ണം ഒരു മകളുടെയും മരുമകളുടെയും ബന്ധുവിന്റെയും സ്വര്‍ണമെന്നാണ് സൂചന. അന്വേഷണം പുരോഗമിക്കുകയാണ്. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പരിസരത്തെ കാമറയും പൊലീസ് പരിശോധിച്ചു. ഇതേക്കുറിച്ച് അറിയുന്നവരാണ് മോഷണം നടത്തിയതെന്ന അനുമാനത്തിലാണ് അന്വേഷണം നടക്കുന്നത്.