IdukkiKeralaLatest

ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്

“Manju”

ഇടുക്കി:ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1.ജൂലൈ അഞ്ചിന് കമ്പത്തു നിന്നും വന്ന നെടുങ്കണ്ടം സ്വദേശി(28). കുമളി ചെക് പോസ്റ്റിലൂടെ സ്വന്തം വാഹനത്തിലെത്തി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2.ജൂലൈ ഒന്നിന് മുംബൈയില്‍ നിന്നും കൊച്ചിയില്‍ എത്തിയ അണക്കര സ്വദേശിനി (23). കൊച്ചിയില്‍ നിന്നും സഹോദരനോടൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടത്തു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

3.ജൂണ്‍ 18 ന് ഡല്‍ഹിയില്‍ നിന്നും ട്രെയിന് എറണാകുളത്തു എത്തിയ വണ്ടന്മേട് സ്വദേശിനി (29). എറണാകുളത്തു നിന്നും മുണ്ടക്കയത്തുള്ള സുഹൃത്തുക്കളോടൊപ്പം ടാക്‌സിയില്‍ വണ്ടന്മേട് എത്തി. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ നേഴ്സ് ആണ്.

4. ജൂണ്‍ 22 ന് തിരുനെല്‍വേലിയില്‍ നിന്നും തിരുവനന്തപുരത്തിന് ട്രെയിനില്‍ വന്ന പീരുമേട് സ്വദേശിനി(33). തിരുവനന്തപുരത്തു നിന്ന് കോട്ടയത്തിനു ജന്‍ശതാബ്ദി എക്‌സ്പ്രസ്സില്‍ വന്നു. കോട്ടയത്തു നിന്ന് പൊന്‍കുന്നം, അവിടെ നിന്ന് മുണ്ടക്കയം, അവിടെ നിന്ന് പീരുമേടിന് കെഎസ്ആര്‍ടിസി ബസുകളിലുമെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.

5.ജൂണ്‍ 27 ന് തമിഴ്‌നാട് തൂത്തുക്കുടിയില്‍ പോയി വന്ന അയ്യപ്പന്‍കോവില്‍ സ്വദേശിയായ (47). സിമന്റ് ലോഡുമായി വന്ന വാഹനത്തിന്റെ ഡ്രൈവറാണ്. ഇദ്ദേഹം വണ്ടിപ്പെരിയാര്‍ വഴി കമ്പംമെട്ട് ചെക്‌പോസ്റ്റിലൂടെ തൂത്തുക്കുടിയില്‍ പോയി തിരികെ വണ്ടിപ്പെരിയാര്‍ എത്തി. അവിടെ നിന്ന് ബൈക്കിന് അയ്യപ്പന്‍കോവിലില്‍ വീട്ടില്‍ എത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

6. ജൂണ്‍ 24 ന് വില്ലുപുരത്തു നിന്ന് കുമളിയില്‍ എത്തിയ ആറു വയസ്സുകാരി. സഹോദരങ്ങളോടൊപ്പം അവിടെ നിന്ന് കാറിന് കുമളിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

7. ജൂണ്‍ 27 ന് മംഗളൂരുവില്‍ നിന്നും ട്രെയിന് എറണാകുളത്തെത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശി(48). എറണാകുളത്തു നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ അയ്യപ്പന്‍കോവിലില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

8.ജൂലൈ അഞ്ചിന് ഹൈദരാബാദില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ അയ്യപ്പന്‍കോവില്‍ സ്വദേശിനി(39). ഭര്‍ത്താവിനോടൊപ്പം സ്വന്തം കാറില്‍ വീട്ടില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ആക്കിയിരുന്നു.

9.ജൂലൈ 2 ന് ദുബായില്‍ നിന്നും കോഴിക്കോട് എത്തിയ കഞ്ഞിക്കുഴി സ്വദേശി(39). കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴയില്‍ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ കാഞ്ചിയാറിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

10.ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി(26). കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്‌സിയില്‍ വണ്ടന്മേട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

11.ജൂണ്‍ 26 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി(23). കൊച്ചിയില്‍ നിന്നും സ്വന്തം വണ്ടിയില്‍ വണ്ടന്മേട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

12. ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്നും കൊച്ചിയില്‍ എത്തിയ രാജാക്കാട് സ്വദേശി(26). കൊച്ചിയില്‍ നിന്നും സ്വന്തം വണ്ടിയില്‍ രാജാക്കാട് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

13.ജൂണ്‍ 24 ന് ദോഹയില്‍ നിന്നും കോഴിക്കോട് എത്തിയ കരുണാപുരം സ്വദേശി (24). കോഴിക്കോട് നിന്നും കെഎസ്ആര്‍ടിസി ബസില്‍ തൊടുപുഴ എത്തി. അവിടുന്ന് ടാക്‌സിയില്‍ കരുണാപുരത്തു വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

14. ജൂണ്‍ 26 ന് അബുദാബിയില്‍ നിന്നും കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശി (57). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. അബുദാബിയില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ചു ഭേദമായ വ്യക്തിയാണ്.

15. ജൂണ്‍ 27 ന് ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിയ നെടുങ്കണ്ടം സ്വദേശി (29). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

16. ജൂണ്‍ 26 ന് ഡല്‍ഹിയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കരിമണ്ണൂര്‍ സ്വദേശിനി(23). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്.

17 & 18. പശ്ചിമ ബംഗാളില്‍ നിന്നും ബസില്‍ അടിമാലിയില്‍ വന്ന പശ്ചിമ ബംഗാള്‍ സ്വദേശികള്‍ (57 വയസ്, 21 വയസ് ).
ജൂണ്‍ 24 ന് 30 പേരടങ്ങുന്ന ടീമിനോടൊപ്പം ഇവര്‍ അടിമാലിയില്‍ എത്തി കോവിഡ് സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

19. കരുണാപുരം സ്വദേശിനി(46). ജൂണ്‍ 29 ന് കോവിഡ് സ്ഥിരീകരിച്ച 2 പേരുടെ സെക്കണ്ടറി കോണ്‍ടാക്ട് ആണ്. ഭര്‍ത്താവിനോടൊപ്പം കരുണാപുരം പോത്തിന്‍ങ്കണ്ടത് ആയിരുന്നു. ജൂലൈ 6 നാണ് സ്രവ പരിശോധനക്ക് വിധേയയായത്.

20. കട്ടപ്പനയിലെ സ്റ്റാഫ് നേഴ്‌സ് (34). കോട്ടയം സ്വദേശി ആണ്. 108 ആംബുലന്‍സിലെ ഇആര്‍റ്റി സ്റ്റാഫ് നഴ്‌സ് ആണ്.

തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) തുറക്കും

തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) ന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച്ച തുടങ്ങും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരംഭിക്കുന്ന കേന്ദ്രം വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപാസിലെ സ്വകാര്യ ലോഡ്ജിലാവും പ്രവര്‍ത്തിക്കുക. ഇതിനായി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു. കോവിഡ് 19 മായി ബന്ധപ്പെട്ട് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന ചികിത്സ ഉള്‍പ്പെടെ എല്ലാ നടപടികളും ഇവിടേക്ക് മാറ്റുന്നതിനാണ് തീരുമാനം. കോവിഡ് ട്രീറ്റ്‌മെന്റ് നടക്കുന്നതിനാല്‍ ഭാഗികമായി ഒഴിവാക്കിയ ജില്ലാ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയില്‍ പുനസ്ഥാപിക്കുന്നതിനായാണ് നടപടി.
ഇതിനായി തൊടുപുഴ നഗരസഭാ ടൗണ്‍ ഹാളില്‍ ചേര്‍ന്ന കോവിഡ് 19 പ്രതിരോധ താലൂക്ക് തല ഏകോപന സമിതി യോഗത്തില്‍ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥന്മാര്‍, സന്നദ്ധ – സാമൂഹ്യ സംഘടനാ പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിധികള്‍ എന്നിവര്‍ പങ്കെടുത്തു.
കോവിഡ് സ്ഥിരീകരിക്കുന്ന എല്ലാ രോഗികളെയും ഇവിടെ പാര്‍പ്പിച്ചാണ് ചികിത്സ നല്‍കുക. ഇതിന്റെ ഭാഗമായി സ്രവ പരിശോധനക്ക് എത്തുന്നവരെയും, രോഗ ലക്ഷണമുള്ളവരെയും, രോഗികളെന്ന് സംശയിക്കുന്നവരെയും ഇവിടെയാണ് പ്രവേശിപ്പിക്കുക. സെന്റിനെന്റല്‍ സര്‍വൈലന്‍സ് പ്രകാരം സാംപിളുകള്‍ എടുക്കുന്നതിനായി എത്തുന്നവര്‍ക്കായും അവരെയെത്തിക്കുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായും പുതിയ കേന്ദ്രത്തില്‍ പ്രത്യേകം സൗകര്യമുണ്ടാവും.
രോഗികള്‍ക്കും സ്റ്റാഫുകള്‍ക്കും അഡ്മിനിസ്‌ട്രേഷനുമായി മൂന്ന് ബ്ലോക്കുകള്‍ പുതിയ കേന്ദ്രത്തില്‍ തയ്യാറാക്കും. രോഗികള്‍ക്കായി 100 കിടക്കകളാണ് ഇവിടെ തയ്യാറാക്കുക. കൂടുതല്‍ കിടക്കകള്‍ ആവശ്യം വന്നാല്‍ സമീപ സ്ഥലങ്ങളിലെ സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളില്‍ നിന്നും ഇവ ലഭ്യമാക്കുന്നതിനും ധാരണയായതായി ആരോഗ്യ വകുപ്പധികൃതര്‍ പറഞ്ഞു. അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറിയ്ക്കുന്നതിനായി ടി.വി., മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യവും ഇവിടെയേര്‍പ്പെടുത്തും.
നിലവില്‍ ജില്ലാ ആശുപത്രിയിലെ കൊറോണ വാര്‍ഡിലേക്ക് പ്രത്യേകം നിയോഗിച്ചിരിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ ഇവിടേക്ക് മാറ്റും. ഇത് കൂടാതെ കോവിഡ് സേവനത്തിനായുള്ള എന്‍.എച്ച്.എം. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് പരിശീലനം ലഭിച്ചവരും പുതിയ സെന്ററിലുണ്ടാവും. സ്റ്റാഫുകള്‍ക്ക് വിശ്രമിക്കുന്നതിനും താമസിക്കുന്നതിനും ക്വാറന്റൈനില്‍ കഴിയുന്നതിനുമുള്ള സൗകര്യങ്ങള്‍ പുതിയ കേന്ദ്രത്തിലുണ്ടാവും. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം തയ്യാറാക്കുന്നതിനായുള്ള അടുക്കളയുടെ പ്രവര്‍ത്തനവും ഇവിടെ തുറക്കും. ആശുപത്രിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ ഉടന്‍ തന്നെ ഇവിടേക്ക് മാറ്റുന്നതിനും ധാരണയായി.
യോഗത്തില്‍ ആരോഗ്യ വകുപ്പ്, നഗരസഭ, പോലീസ്, റവന്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി., വ്യാപാരികള്‍, ബ്ലോക്ക് പഞ്ചായത്ത്, ലയണ്‍സ്, റോട്ടറി ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍, ഐ.എം.എ., ഗ്രാമ പഞ്ചായത്ത് പൊതുജനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു.
തൊടുപുഴക്ക് പുറമേ ചെറുതോണിയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) തുറക്കുനുണ്ട്. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. അജി.പി.എന്‍. സി.എഫ്.എല്‍.റ്റി.സി. യുടെ ജില്ലാ നോഡല്‍ ഓഫീസറായി പ്രവര്‍ത്തിക്കും. തൊടുപുഴയിലെ സെന്ററിന്റെ മെഡിക്കല്‍ ഓഫീസറായി ഡോ. കെ.സി. ചാക്കോയും നോഡല്‍ ഓഫീസറായി ഡോ. ജെറി സെബാസ്റ്റ്യനും പ്രവര്‍ത്തിക്കും. തൊടുപുഴ നഗരസഭാദ്ധ്യക്ഷ സിസിലി ജോസാണ് കേന്ദ്രത്തിന്റെ ചെയര്‍പേഴ്‌സണ്‍. ചെറുതോണിയിലേത് അടുത്ത ദിവസവും തൊടുപുഴയിലെ കേന്ദ്രം ഒരാഴ്ച്ചക്കുള്ളിലും പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button