സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് നടന്ന പതിനൊന്നാം ഘട്ട ചര്‍ച്ചയിലും തീരുമാനമായില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് വിവിധ പ്രതിഷേധ സംഘടനകളും പിന്‍വലിക്കില്ലെന്ന് കേന്ദ്രവും നിലപാടെടുത്തു. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ഇനിയും ചര്‍ച്ച തുടരണണെങ്കില്‍ സംഘടനകള്‍ തീയതി അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
നേരത്തെ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് ഒന്നര വര്‍ഷത്തേക്ക് മരവിപ്പിക്കാമെന്ന് കേന്ദ്രം സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് അതിര്‍ത്തിയിലെ സമരക്കാര്‍. നിയമങ്ങളില്‍ അപാകതകള്‍ ഇല്ലെന്നും കര്‍ഷകര്‍ക്ക് ഗുണം ചെയ്യുന്നതാണ് പുതിയ കാര്‍ഷിക നിയമങ്ങളെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവര്‍ത്തിച്ചു. ഇന്ന് നടന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന നിരവധി സംഘടനകള്‍ പങ്കെടുത്തു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ വച്ചായിരുന്നു പ്രതിഷേധക്കാരെ പ്രതിനിധീകരിച്ച് എത്തുന്ന നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.