സിന്ധുമോൾ. ആർ
ഇരിങ്ങാലക്കുട: കുടുംബ പ്രശ്‌നങ്ങള്‍ കോടതി കയറുമ്പോള്‍ നഷ്ടപരിഹാരമായി വലിയ തുക നല്‍കേണ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇരിങ്ങാലക്കുടയിലെ കുടുംബ കോടതിയില്‍ നിന്നുമുണ്ടായ വിധി ഒരുപക്ഷേ കേരളം ശ്രദ്ധിക്കുന്നത് ഒരു പണത്തൂക്കം മുന്നിലായതു കൊണ്ടാകും. 424 പവന്‍ സ്വര്‍ണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും ഭാര്യയ്ക്ക് ലഭിക്കാന്‍ അവകാശമുണ്ടെന്നാണ് ഇരിങ്ങാലക്കുടയിലെ കുടുംബ കോടതി വിധിച്ചത്.
ഇരിങ്ങാലക്കുട കണ്ഠേശ്വരം സ്വദേശി ജനാര്‍ദനന്‍ നായരുടെ മകള്‍ ശ്രുതി ഭര്‍ത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭര്‍തൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരന്‍ ശ്രുതി ഗോപി, സഹോദരഭാര്യ ശ്രീദേവി എന്നിവര്‍ക്കെതിരേ ഇരിങ്ങാലക്കുട കുടുംബകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജ് എസ്.എസ്. സീനയുടെ ഉത്തരവ്. ഭാര്യവീട്ടില്‍ നിന്നും വാങ്ങിയ പണത്തിന്റെ കണക്കു എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു കോടതിയെ സമീപിച്ചത്. അത് അനുസരിച്ചാണ് കോടതി വിധിയും വന്നത്. ഭര്‍ത്താവ് വിദ്യാഭ്യാസച്ചെലവിനും വീട് വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടില്‍നിന്നു കൈപ്പറ്റിയ സംഖ്യ അടക്കമാണ് 2,97,85,000 രൂപ.
2012 മെയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്തത്. 2014-ല്‍ മകന്‍ ജനിച്ചു. വിവാഹം നിശ്ചയിച്ച നാള്‍മുതല്‍ ഭര്‍തൃവീട്ടുകാര്‍ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും വിവാഹനിശ്ചയശേഷം എന്‍.ആര്‍.ഐ. ക്വാട്ടയില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ എം.ഡി. കോഴ്സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ട് വാങ്ങിയെന്നും പിന്നീട് കല്യാണച്ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭര്‍ത്താവില്‍നിന്നും വീട്ടുകാരില്‍നിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങള്‍ ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി ഇരിങ്ങാലക്കുട കുടുംബകോടതിയെ സമീപിച്ചത്.
വിചാരണസമയത്ത് ശ്രുതി കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് ഭാര്യയ്ക്ക് അനുകൂലമായി കുടുംബകോടതി വിധി പ്രഖ്യാപിച്ചത്. ഭര്‍ത്താവ് മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹര്‍ജി കോടതി തള്ളി ഉത്തരവായി. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ ബെന്നി എം. കാളന്‍, എ.സി. മോഹനകൃഷ്ണന്‍, കെ.എം. ഷുക്കൂര്‍ എന്നിവര്‍ ഹാജരായി