സിന്ധുമോൾ. ആർ
ചൈനയിലെ വുഹാങില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്ത് ഭീതിയും നാശവും വിതയ്ക്കുകയാണ്. ചൈനയില്‍ ആദ്യ കോവിഡ് കേസ് രജിസ്റ്റര്‍ ചെയ്തു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തി. ലക്ഷകണക്കിന് ആളുകള്‍ക്ക് മരണം ഈ വൈറസ് കാരണമുണ്ടായി. എന്നാല്‍ ഇപ്പോള്‍ പ്രതിരോധ വാക്സിന്റെ വികസനത്തില്‍ വിജയകരമായ മുന്നേറ്റം നേടിയിരിക്കുകയാണ് ഇന്ത്യ. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷമാണ് ഇപ്പോള്‍. കാരണം പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്സിനുകള്‍ക്കായി നിരവധി ലോകരാജ്യങ്ങളാണ് ഇന്ത്യന്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ പ്രതിരോധ കുത്തിവയ്‌പ്പുകള്‍ ആരംഭിച്ചതിനു പിന്നാലെ വാക്സിന്‍ കയറ്റുമതിയും ആരംഭിച്ചുകഴിഞ്ഞു.
സൗജന്യനിരക്കിലും വ്യാവസായികാടിസ്ഥാനത്തിലും ഈ വാക്സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്സിന്‍ ലോകത്തു തന്നെ ഏറ്റവുമധികം നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള കൊവിഷീല്‍ഡ് വാക്സിന്‍ വിശ്വാസ്യതയിലും ഏറെ മുന്നിലാണ്. അതുകൊണ്ടു തന്നെ വാക്സിന്റെ ആവശ്യം വര്‍ധിച്ചു വരുകയാണ്. ബ്രസീല്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ കൊവിഷീല്‍ഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചതിന് പിന്നാലെ സൗജന്യ വാക്സിനേഷന്റെ ഭാഗമായി ചൈനയില്‍ നിന്ന് 30 ലക്ഷം ഡോസ് വാക്സിന്‍ ലഭിച്ച ഇന്തോനേഷ്യയും ഇന്ത്യയില്‍ നിന്ന് കൊവിഷീല്‍ഡ് വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.