സിന്ധുമോൾ. ആർ
കോഴിക്കോട് : പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ പി എസ് നിവാസ് (പി ശ്രീനിവാസ്) അന്തരിച്ചു. 1970കളില്‍ തുടങ്ങി മൂന്നു പതിറ്റാണ്ടോളം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചു. ഭാരതിരാജയുടെ സ്ഥിരം ക്യാമറാമാനായിരുന്നു. ശ്രീകുമാരൻതമ്പി സംവിധാനം ചെയ്ത ‘മോഹിനിയാട്ടം‘ (1977) എന്ന ചിത്രത്തിലെ ഛായാഗ്രഹണത്തിന് ദേശീയ അവാർഡ് നേടി. ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ നന്ദി പുരസ്കാരവും 1979ല്‍ ലഭിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറിലായിരുന്നു അന്ത്യം.
കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് ബിരുദം നേടിയതിനുശേഷം മദ്രാസിലെ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് മോഷന്‍ പിക്ചര്‍ ഫോട്ടോഗ്രഫിയില്‍ ഡിപ്ലോമ നേടി. സംവിധായകന് പി.എന്‍. മേനോന്റെ കുട്ട്യേടത്തി എന്ന ചിത്രത്തിലൂടെ തുടക്കം. പ്രശസ്ത കാമറാമാനായിരുന്ന അശോക് കുമാറിന്റെ കീഴില്‍ ഓപ്പറേറ്റീവ് കാമറാമാനായി പ്രവര്‍ത്തിച്ചുകൊണ്ടായിരുന്നു ഇത്. ബാബു നന്ദന്‍കോടിന്റെ സത്യത്തിന്റെ നിഴലില്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്.
കോഴിക്കോട്ടുകാരനായ പി എസ് നിവാസ് ‘ഭാഗ്യരാജും ചിരഞ്ജീവിയും നായകന്മാരായി അരങ്ങേറിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനും നിവാസ് ആയിരുന്നു. തമിഴിലെ ലാന്റ്മാര്‍ക്ക് സിനിമകളായ ’16 വയതിനിലേ‘, ‘കിഴക്കേ പോകും റയില്‘, ‘സികപ്പു റോജാക്കള്‘, തെലുങ്കിലെ ‘സാഗര സംഗമം‘ തുടങ്ങി നിരവധി സിനിമകളുടെ ഛായാഗ്രഹണം നിർവ്വഹിച്ചതും നിവാസ് ആയിരുന്നു. മലയാളത്തിൽ ‘സത്യത്തിന്റെ നിഴലിൽ‘, ‘ശംഖുപുഷ്പം‘, ‘സർപ്പം‘, ‘ലിസ‘ തുടങ്ങിയ സിനിമകളുടെ ക്യാമറാമാനായിരുന്നു.. ഭാരതിരാജ ആദ്യമായി അഭിനയിച്ച ‘കല്ലുക്കുൾ ഈരം‘ എന്ന സിനിമ സംവിധാനം ചെയ്തതും പി എസ് നിവാസ് ആയിരുന്നു.